ഭാരതീയത അടിസ്ഥാനമാക്കിയ രാഷ്ട്രീയ രാഷ്ട്രീയ വിചാരധാര രാഷ്ട്രത്തിനു സമർപ്പിച്ച വ്യക്തിത്വമാണ് പണ്ഡിറ്റ് ദീൻദയാൽ ഉപദ്ധ്യായ. ദേശീയതയുടെ ദിശാ ദർശനത്താൽ ഭാരതത്തിന്റെ രാഷ്ട്രീയ രംഗത്തെ പരിവർത്തനപ്പെടുത്തിയ ആ ക്രാന്തദർശിയുടെ ദീപ്ത സ്മരണകളിലാണ് രാഷ്ട്രം. അടൽ ബിഹാരി വാജ്പേയ് മുതൽ നരേന്ദ്ര മോദി വരെയുള്ള ബിജെപിയുടെ സമുന്നതരായ നേതാക്കളെയെല്ലാം സ്വാധീനിച്ച നേതാവായിരുന്നു ദീൻദയാൽ. ദേശസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച, ജനസംഘത്തിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായ ദീനദയാൽജി മുന്നോട്ടുവെച്ച ഏകാത്മ മാനവ ദർശനത്തിന്‍റെ പ്രഭാവം, രാജ്യത്തിന് ഇന്നും ഊർജ്ജമേകുന്നു.
ഭാരതത്തിന്‍റെ ദേശീയതയെ, നാടിന്‍റെ ഉൾത്തുടിപ്പുകളെ തൊട്ടറിഞ്ഞ രാഷ്‌ട്ര തന്ത്രഞ്ജൻ. ഈ നാടിന്‍റെ സാംസ്കാരിക ചേതന ഉൾക്കൊള്ളുന്ന ഏകാത്മ മാനവ ദർശനം എന്ന പ്രത്യയ ശാസ്ത്രത്തെ ഭാരതത്തിന് സമ്മാനിച്ച മഹദ് വ്യക്തിത്വം. ജനങ്ങളുടെ സാമൂഹിക ജീവിതത്തിൽ അലിഞ്ഞു ചേർന്ന്, അവരിൽ ഒരാളായി ജീവിച്ച ദീൻദയാൽ ഉപദ്ധ്യായ, ആദർശത്തിന്‍റെയും ലാളിത്യത്തിന്‍റെയും മൂർത്തിമത് ഭാവമായാണ് വിലയിരുത്തപ്പെടുന്നത്.
ഇത് പോലെ രണ്ട് ദീൻദയാൽ ഉപാദ്ധ്യായമാരെ ലഭിച്ചിരുന്നെങ്കിൽ, താൻ ഭാരതത്തിന്‍റെ രാഷ്‌ട്രീയമുഖം തന്നെ തിരുത്തിക്കുറിക്കുമെന്നായിരുന്നു ശ്യാമപ്രസാദ് മുഖർജി അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. ആദർശ രാഷ്‌ട്രീയത്തിന്‍റെ സംശുദ്ധിയോടെ സാമൂഹിക പ്രവർത്തനങ്ങളിൽ ഊന്നിയ ജീവിതം. ഇതിനായി സർക്കാർ ജോലി വരെ ഉപേക്ഷിച്ചു. ഭാരതീയ ജനസംഘത്തിന്‍റെ ആദ്യ ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ച ദീൻദയാൽ, ശ്യാമപ്രസാദ് മുഖർജിയുടെ മരണശേഷം പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. അസാമാന്യ സംഘടനാ മികവ് കൊണ്ട് ജനസംഘത്തിന്‍റെ പ്രവർത്തനം രാജ്യമെമ്പാടും വ്യാപിപ്പിച്ചു. എന്നാൽ, വളരെ കുറച്ച് നാളുകൾ മാത്രമാണ് ആ സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്. 1968 ഫെബ്രുവരി 11 ന് ലഖ്നൗവിൽ നിന്ന് പട്നയിലേക്കുള്ള യാത്രാമധ്യേ മുഗൾസരായി റെയിൽവേ സ്റ്റേഷനടുത്ത് ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
ദീൻദയാൽ ഉപാദ്ധ്യായയുടെ ജന്മവാർഷികം ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെടുകയാണ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ കേരളത്തിൽ നടക്കുന്ന അനുസ്മരണ പരിപാടികളിൽ പങ്കെടുക്കും.