ചെന്നൈ: തമിഴ്‌നാട്ടിൽ 15 കാരി പീഡനത്തിരയായ സംഭവത്തിൽ പാസ്റ്റർ അറസ്റ്റിലായി. പോക്‌സോ നിയമപ്രകാരം പാസ്റ്റർ ആൻഡ്രൂസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.
ഡിസംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയും സഹോദരനും പള്ളി വക സകൂളിലാണ് പഠിക്കുന്നത്. വീട്ടിൽ നിന്നും സ്‌കൂൾ ഏറെ ദൂരെയായതിനാൽ പള്ളിയോട് ചേർന്ന് ആൻഡ്രൂസും ഭാര്യയും സ്ത്രീകൾക്കും, കുട്ടികൾക്കുമായി നടത്തുന്ന ഹോസ്റ്റലിൽ തങ്ങിയാണ് കുട്ടികൾ പഠിക്കുന്നത്. ക്രിസ്തുമസ് അവധിയ്‌ക്കായി വീട്ടിൽ എത്തിയ പെൺകുട്ടി ഇനി താൻ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകുന്നില്ലെന്ന് വാശിപിടിച്ചതിനെത്തുടർന്ന് വീട്ടുകാർ ഇതിന്റെ കാരണം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.
ഡിസംബർ 14 ന് ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കുട്ടിയ്‌ക്ക് വൈകീട്ടത്തെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചില്ല . ഈ സമയം എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ടോയെന്നറിയാൻ പരിശോധനയ്‌ക്കായി എത്തിയ പാസ്റ്റർ മുറിയിൽ കിടക്കുന്ന പെൺകുട്ടിയെ കാണുകയും മുറിയിലേക്ക് അതിക്രമിച്ച് കയറി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി..