ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസറും ഭാര്യയും മകനും സൈനികരുമടക്കം ഏഴു പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (People’s Liberation Army) (പിഎല്‍എ) മണിപ്പൂര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടും (എംഎന്‍പിഎഫ്) സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
സംയുക്ത പ്രസ്താവനയിലാണ് ഇരു സംഘടനകളും ഉത്തരവാദിത്തമേറ്റത്. സ്വന്തം ആളുകളെ സംരക്ഷിക്കാനായാണ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. അവകാശങ്ങൾ തിരികെ ലഭിക്കുംവരെ ഞങ്ങൾ നിശബ്ദരാകില്ല. ഭൂമിയുടെയും ജനങ്ങളുടെയും അവകാശങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്കെതിരായ പ്രക്ഷോഭമാണിത് -പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിന് പിന്നില്‍ വിഘടനവാദ ഗ്രൂപ്പായ ‘പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി’യാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി സൈനികരുടെ ജീവത്യാഗം ഒരിക്കലും രാജ്യം മറക്കില്ലെന്നും പറഞ്ഞു. അതേസമയം ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന. ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ. ആക്രമണത്തിന് ശേഷം ഭീകരർ ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വന മേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം. പ്രദേശത്തെ സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് കരസേന മേധാവി ജനറൽ എം.എം.നരവാനെ അറിയിച്ചു.