പാകിസ്ഥാൻ : പെഷാവർ നഗരത്തിലെ മുസ്‌ലിം പള്ളിയിൽ ഉച്ച പ്രാർത്ഥനയ്ക്കിടെ പൊട്ടിത്തെറിച്ച ചാവേറിന്റെ തല കണ്ടെത്തിയതായി റിപ്പോർട്ട്. ലഭ്യമായ അവസാനത്തെ റിപ്പോർട്ടുകൾ പ്രകാരം സ്‌ഫോടനത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 93 പേരാണ്. 221 പേർക്കു പരുക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്‌രിക് ഇ താലിബാന്‍ പാക്കിസ്ഥാൻ (ടിടിപി) നേരത്തെ ഏറ്റെടുത്തിരുന്നു.
പ്രവിശ്യയിലെ പൊലീസ് ആസ്ഥാനവും ഭീകരവിരുദ്ധ സേനാ ഓഫിസും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിലാണ് ഇന്നലെ പ്രാദേശികസമയം ഉച്ചയ്ക്ക് 1.40 ഓടെ സ്‌ഫോടനമുണ്ടായത്.പള്ളിക്കുള്ളിൽ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് അനുമാനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ താഴേക്ക് പതിച്ച പള്ളിയുടെ മേൽക്കൂരയ്ക്കടിയിൽ പെട്ടാണ് ഒട്ടേറെപ്പേർ മരിച്ചത്.
കഴിഞ്ഞ വർഷം നഗരത്തിലെ ഷിയാ പള്ളിക്കുള്ളിൽ നടന്ന സമാനമായ ആക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നാലെ ഇസ്‌ലാമാബാദ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.