തിരുവനന്തപുരം: പോപുലർഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ
ഈ സംഘടനയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരുംമാറ്റിയിരിക്കുകയാണ്. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള ‘പിഎഫ്ഐ പ്രസ് റിലീസ്’ എന്ന ഗ്രൂപ്പിന്‍റെ പേരാണ് ‘പ്രസ് റിലീസ്’ എന്ന പേരിൽ ചുരുക്കിയത്.
രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഓഫീസുകളിലെല്ലാം പൊലീസ് എത്തി പരിശോധനകൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. ചില സംസ്ഥാനങ്ങള്‍ നിരോധന ആവശ്യം ഉന്നയിച്ചതും നിര്‍ണായകമായി. നിരോധിക്കാനുള്ള കാരണങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും.പ്രശ്‌നബാധിത പ്രദേശങ്ങളിൽ കേന്ദ്ര സേനയടക്കം വിന്യസിച്ചിരിക്കുകയാണ്.