നാഗ്‌പുർ: രാജ്യത്ത് അശാന്തി പടർത്താൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു (പിഎഫ്ഐ) വൻ പദ്ധതികളെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. രാജ്യമാകെയുള്ള റെയ്ഡിന്റെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിന്റെയും പശ്ചാത്തലത്തിലാണു ഫഡ്‌നാവിസിന്റെ പ്രതികരണം.
‘‘പിഎഫ്‌ഐ പുതിയ പ്രവർത്തനരീതി സ്വീകരിച്ചെന്നാണു അന്വേഷണങ്ങളിൽനിന്നു മനസ്സിലാകുന്നത്. രാജ്യത്തിനകത്ത് അശാന്തി പടർത്താൻ വൻ പദ്ധതികൾ അവർക്കുണ്ട്. സമുദായ സംഘർഷങ്ങൾക്കായും അവർ പ്രവർത്തിക്കുന്നു. പിഎഫ്ഐക്ക് എതിരായ ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) ഭീകരവിരുദ്ധ സ്ക്വാഡിന്റെയും (എടിഎസ്) നടപടികൾ കാണിക്കുന്നത്, അവർക്കെതിരെ മതിയായ തെളിവുകളും രേഖകളും ഉണ്ടെന്നാണ്.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവിധ ഏജൻസികൾ അന്വേഷണം നടത്തുകയാണ്. അടുത്തിടെ, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരള സർക്കാരും ആവശ്യപ്പെട്ടിരുന്നു’’– ആഭ്യന്തര മന്ത്രി കൂടിയായ ഫഡ്നാവിസ് പറഞ്ഞു. വ്യാഴാഴ്ച പിഎഫ്ഐ ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) റെയ്ഡ് നടത്തിയിരുന്നു. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 106 പേരെയാണ് അറസ്റ്റ് ചെയ്തത്.