തൃശ്ശൂർ: ഹിന്ദുവിരോധത്തിൻ്റെ മാനസികതലത്തിലാണ് പിണറായി സർക്കാർ ശബരിമല ഭക്തൻമാരെ ദ്രോഹിക്കുന്നതെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ എം.പി പറഞ്ഞു. തൃശ്ശൂരിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ മനുഷ്യത്വ വിരുദ്ധമായ നടപടികൾ സ്വീകരിച്ച് ഞങ്ങൾ മുസ്ലിം സമുദായത്തിനൊപ്പമാണെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയാണ്. ശബരിമലയിൽ കേന്ദ്ര നിയന്ത്രണം വേണമെന്ന് രാജ്യസഭയിൽ ബി.ജെ.പി എംപിമാർ ആവശ്യപ്പെട്ടിരുന്നു. ശബരിമല വിഷയം ബി.ജെ.പി ഗൗരവമായാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാന സർക്കാരിന് ചില ഇടപെടലുകളെങ്കിലും അവിടെ നടത്തേണ്ടി വന്നതെന്ന് രാധാ മോഹൻദാസ് പറഞ്ഞു.
കേരളത്തിൽ ബി.ജെ.പിയോടുള്ള വിശ്വാസം വർദ്ധിക്കുകയാണ്. തൃശ്ശൂരിൽ ബോൺ നെത്താല എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ക്രൈസ്തവർക്ക് പ്രധാനമന്ത്രിയോടുള്ള സ്നേഹം നേരിട്ട് മനസിലാക്കാൻ സാധിച്ചു. ക്രൈസ്തവർ എല്ലാ മേഖലയിലും രാജ്യത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരാണ്. ഒമ്പത് വർഷമായി മോദി സർക്കാർ രാജ്യത്ത് ചെയ്ത കാര്യങ്ങളൊക്കെ ജനങ്ങൾക്കറിയാം.
കേരളത്തിന് വേണ്ടി ധാരാളം കാര്യങ്ങളാണ് കേന്ദ്ര സർക്കാർ ചെയ്തത്. എംപിയോ എംഎൽഎയോ ഇല്ലാതിരുന്നിട്ടും ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഹായം കേരളത്തിന് നൽകിയത് മോദി സർക്കാരാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം ബിജെപി നേടിയത് മോദി സർക്കാരിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.