ലക്നൗ: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ബിജെപി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രചാരണ രംഗത്തുണ്ട്. ഗുജറാത്തിൽ ഉടനീളം 24 മണിക്കൂറും വൈദ്യുതി നൽകുന്നത് കഠിനമായ ജോലിയാണെന്നും എന്നാൽ ബിജെപി സർക്കാർ അത് ചെയ്യുമെന്നും മോദി പറഞ്ഞു. സുരേന്ദ്രനഗറിൽ അഭിസംബന്ധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഉപ്പിന്റെ 80 ശതമാനവും ഗുജറാത്തിൽ നിന്നാണ് നിർമ്മിക്കുന്നത്. അതിൽ സുരേന്ദ്രനഗർ ഒന്നാം സ്ഥാനത്താണ്. ഇത് ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എങ്ങനെ ജനപ്രീതി നേടാം എന്ന് മാത്രമാണ് കോൺഗ്രസ് ചിന്തിക്കുന്നതെന്നും അതിന് വേണ്ടി ഒന്നും ചെയ്യാറില്ലെന്നും മോദി വിമർശിക്കുകയും ചെയ്തു. ഗുജറാത്തിലെ ജനങ്ങൾക്ക് വെള്ളം നിഷേധിക്കുകയും നർമ്മദാ അണക്കെട്ടിൽ നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ജനപ്രീതി ലഭിക്കുന്നതെന്നും മോദി ചോദിച്ചു.
നീചൻ, മരണത്തിന്റെ വ്യാപാരി, തുടങ്ങിയ വാക്കുകളാണ് കോൺഗ്രസ് എനിക്കായി ഉപയോഗിച്ചിരിക്കുന്നത്. എന്‌റെ പദവിയെ കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. ഞാൻ പദവി ആഗ്രഹിക്കുന്നില്ല, ജനങ്ങളുടെ സേവകനായിരിക്കാനാണ് ആഗ്രഹിക്കുന്നത് പ്രധാനമന്ത്രി പറഞ്ഞു.
‘ഈ കോൺഗ്രസുകാർ പറയുന്നത് ഞങ്ങൾ മോദിയുടെ ശക്തി കാണിക്കുമെന്നാണ്….. എനിക്ക് ശക്തിയില്ല, ഞാൻ ഒരു സേവകനാണ്, ഈ രാജ്യത്തെ 130 കോടി ജനങ്ങൾക്ക് നല്ലത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. നമ്മുടെ രാജ്യത്തെ വികസിത രാജ്യമാക്കണം. ഗുജറാത്തിനെ വികസിത ഗുജറാത്താക്കി അത് കൈവരിക്കുകയാണ് എന്റെ ലക്ഷ്യം’ മോദി പറഞ്ഞു.