ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ കർഷകരെയും ശാസ്ത്രജ്ഞരെയുമാണ് പ്രധാനമന്ത്രി ഇന്ന് പ്രത്യേകമായി അഭിസംബോധന ചെയ്യുന്നത്. രാവിലെ പതിനൊന്നുമണിക്ക് വീഡിയോ കോൺഫറൻസിലൂടെയായിരിക്കും അഭിസംബോധന. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ,ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ,ഗവർണർ ആചാര്യ ദേവവ്രത് എന്നിവരും ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
അതേസമയം കാർഷിക, ഭക്ഷ്യ സംസ്‌കരണം സംബന്ധിച്ച ദേശീയ ഉച്ചകോടിയുടെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള കർഷകരെയും ശാസ്ത്രജ്ഞരെയും അഭിസംബോധന ചെയ്യുന്നത്. 5,000 ലധികം കർഷകരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രകൃതി ദത്തമായതും സീറോബജറ്റിലുമുള്ള കൃഷിയുമായിരുന്നു ഉച്ചകോടിയുടെ പ്രധാന ചർച്ച വിഷയങ്ങൾ. ഡിസംബർ 14 ന് ആരംഭിച്ച മൂന്ന് ദിവസത്തെ ദേശീയ ഉച്ചകോടി ഗുജറാത്തിലാണ് നടക്കുന്നത്. പ്രകൃതിദത്ത കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അതിന്റെ ഗുണങ്ങളെക്കുറിച്ച് കർഷകരെ ബോധവാൻമാരാക്കുന്നതിനുമാണ് ഉച്ചകോടി സംഘടിപ്പിച്ചത്.