ഗാന്ധിനഗർ: ഗുജറാത്തിലെ രാസവസ്തു നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാത്രമല്ല അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായവും, സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ബറൂച്ചിലെ രാസവസ്തു നിര്‍മ്മാണശാലയില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. രാത്രി ഏറെ വൈകിയും ഫാക്ടറിയില്‍ ജോലികള്‍ തുടര്‍ന്നിരുന്നു. ഇതിനിടെയാണ് സ്‌ഫോടനമുണ്ടായത്.
ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ പൊട്ടിത്തെറിയാണ് വൻ സ്‌ഫോടനത്തിലേയ്‌ക്ക് നയിച്ചത്. ഫാക്ടറിയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസികളാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി കുടുങ്ങിയവരെ പുറത്തെടുത്തെങ്കിലും ആറുപേർ വെന്തുമരിച്ചിരുന്നു. കൊല്ലപ്പെട്ട ആറ് പേരും ഫാക്ടറിയിലെ തൊഴിലാളികളാണ്. ഇതില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.