ദില്ലി: സ്വാതന്ത്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികദിനമാണിന്ന്. ഇതോടനുബന്ധിച്ച് രാജ്യത്ത് ഒരു വർഷം നീളുന്ന പരിപാടികൾക്ക് കൂടിയാണ് ഇന്ന് തുടക്കമിടുന്നത്. ‘പരാക്രം ദിവസ്’ ആയാണ് അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുക. രാവിലെ 10.30ന് പാർലമെന്റ് ഹൗസിലെ സെൻട്രൽ ഹാളിൽ സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടക്കും.

അതേസമയം രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. ആഘോഷങ്ങളുടെ ഭാഗമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യും. ഇന്ത്യാഗേറ്റിൽ സ്ഥാപിക്കുന്ന ഹോളോഗ്രാം പ്രതിമയാണിത് (Hologram Statue of Netaji Subhas Chandra Bose) . അനാച്ഛാദനം വൈകിട്ട് ആറ് മണിക്കാണ് ദില്ലിയിൽ നടക്കുക.

നേതാജിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 28 അടി ഉയരത്തിലും ആറ് അടി വീതിയിലും ഗ്രാനൈറ്റിലാണ് പ്രതിമ നിർമിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതുവരെയാണ് അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ സ്ഥാപിക്കുക. അതേസമയം ഇനിമുതൽ എല്ലാവർഷവും റിപ്പബ്ലിക് ആഘോഷങ്ങൾ രാജ്യത്ത് ജനുവരി 23 മുതൽ ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിലെല്ലാം 24 മുതലാണ് ആരംഭിച്ചിരുന്നത്. എന്നാൽ 23ന് നേതാജിയുടെ ജന്മദിനമായതിനാൽ അത് കൂടി ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്നുമുതൽ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.

