ദില്ലി: പതിവ് തെറ്റിക്കാതെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം അതിർത്തി കാക്കുന്ന സൈനികർക്കൊപ്പം. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലാണ് ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി എത്തുന്നത്..
കഴിഞ്ഞ വർഷം ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ജമ്മുകശ്മീരിലെ നൗഷേരയിൽ പ്രധാനമന്ത്രി എത്തിയിരുന്നു. അവർക്കൊപ്പം ദീപങ്ങൾ കത്തിക്കുകയും, പടക്കം പൊട്ടിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിലെത്തി ഇന്ത്യൻ സൈന്യത്തോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിക്കാറുണ്ട്. രാജ്യമെമ്പാടുമുള്ള ജനങ്ങൾ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുമ്പോൾ, പിറന്ന മണ്ണിനെയും വീടിനെയും ഉറ്റവരെയും വിട്ട് ദീപാവലി ദിനത്തിൽ അതിർത്തിയിൽ നിലകൊള്ളുന്ന സൈനികർക്ക് ആദരവ് കൂടിയായിട്ടാണ് അദ്ദേഹം ഇതുചെയ്യുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ സൈനികർക്കൊപ്പം പങ്കുചേരുകയാണ് പ്രധാനമന്ത്രി.
എന്നാൽ, അയോദ്ധ്യയിൽ ദീപാവലിയാഘോഷങ്ങൾ പുരോഗമിക്കുകയാണ്. ആറാമത് ദീപോത്സവമാണ് അയോദ്ധ്യയിൽ ഇത്തവണ നടക്കുന്നത്. വനവാസത്തിന് ശേഷം ഭഗവാൻ ശ്രീരാമചന്ദ്രൻ മടങ്ങിയെത്തിയതിന്റെ ആഘോഷം കൂടിയാണ് ദീപാവലി എന്നതിനാൽ അയോദ്ധ്യയിൽ വലിയ ആഘോഷമായാണ് ദീപാവലിയെ വരവേൽക്കുന്നത്.