ഭുവനേശ്വർ : ജനജീവതം ദുരിതത്തിലാക്കി വിഷ ഉറുമ്പുകൾ . ഒഡീഷയിലെ പുരി ജില്ലയിലെ ബ്രാഹ്മണസാഹി ഗ്രാമത്തിലാണ് വിഷാംശം നിറഞ്ഞ ഉറുമ്പുകളെ കണ്ടെത്തിയത്. പ്രദേശത്തെ മൂന്ന് കുടുംബങ്ങളെ ഉറുമ്പ് ഭീഷണിയെ തുടർന്ന് മാറ്റി പാർപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ശാസ്ത്രജ്ഞർ അടങ്ങുന്ന സംഘം ഗ്രാമത്തിലെത്തി.
26 കുടുംബങ്ങളാണ് ബ്രാഹ്മണസാഹി ഗ്രാമത്തിൽ താമസിക്കുന്നത്. നിലവിൽ ഗ്രാമത്തിലെ റോഡുകൾ, തുറസ്സായ സ്ഥലങ്ങൾ, മരങ്ങൾ എന്നിങ്ങനെ എല്ലായിടങ്ങളിലും ഉറുമ്പുകൾ നിറഞ്ഞിരിക്കുകയാണ്. സമീപത്തെ കനാലിന്റെ അടുത്ത് നിന്നാണ് ഈ ഉറുമ്പുകൾ എത്തിയതെന്ന് പ്രദേശ വാസികൾ പറയുന്നു.
ഗ്രാമത്തിൽ ഒഡീഷ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്‌നോളജി , ലോക്കൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. ചില ഇടങ്ങളിൽ കൂട്ടമായി കണ്ട് ഉറുമ്പുകളെ നശിപ്പിക്കുകയും ഇവയുടെ സാമ്പിളുകൽ ശേഖരിക്കുകയും ചെയ്തു. പ്രദേശത്തെ ശുചിത്വം ഇല്ലായ്മയാണ് വിഷാംശം നിറഞ്ഞ ഉറുമ്പുകൾ പെരുകുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചുറ്റുപാടുകൾ വൃത്തിയക്കാൻ ഗ്രാമവാസികൾക്ക് അധികൃതർ നിർദ്ദേശം നൽകി.