ആറ്റിങ്ങൽ: ഉത്രാട ദിനത്തിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതികളിൽ മൂന്ന് പേരെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വക്കം കുന്നുവിള കോളനിയിൽ ഷൈനു എന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ച വക്കം കുന്നുവിള വീട്ടിൽ വിഷ്ണു(21), കുന്നുവിള വീട്ടിൽ രാഹുൽ (21), വിമൽ (19) എന്നിവരാണ് പിടിയിലായത്. സംസാരശേഷി ഇല്ലാത്ത രാഹുലിനെ മൂന്ന് മാസം മുൻപ് പരാതിക്കാരനായ ഷൈനും സംഘവും ചേർന്ന് മർദ്ദിച്ചിരുന്നു. അന്ന് പോലീസ് കേസെടുത്ത് പ്രതിയായ അമലിനെ അറസ്റ്റ് ചെയ്ത് റിമാൻറ് ചെയ്തിരുന്നു.
സംഭവ ശേഷം ഒളിവിൽ പോയ ഷൈനു ഓണത്തിന് കുടുംബ വീട്ടിൽ എത്തി മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കവേ അവിടെയെത്തിയ പ്രതികൾ കമ്പിയും വാളും കൊണ്ട് പരിക്കേൽപിക്കുകയായിരുന്നു. കോളനിയിലും മറ്റും കഞ്ചാവ് വിൽപനയും ഗുണ്ടാപ്പിരിവും പതിവാക്കിയ ഷൈനു കഞ്ചാവ് ഉണ്ണി എന്നിവർ കോളനിയിലെ പ്രതികളുമായി മൂന്ന് മാസം മുൻപുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണിത്.
ഊമയായ അമലിനെ മർദ്ദിച്ചതിലുള്ള വൈരാഗ്യത്താലാണ് സഹോദരനായ വിമലും സംഘവും ചേർന്ന് ഷൈനുവിനെ ആക്രമിച്ചത്. നാട്ടുകാർക്ക് സ്ഥിരം ശല്യമായ ഷൈനു വീട്ടിൽ ഒറ്റയ്ക്കാണ് താമസം. വെട്ടേറ്റ് കിടന്നിട്ടും ബഹളം കേട്ടിട്ടും നാട്ടുകാർ ആരും തിരിഞ്ഞ് നോക്കിയില്ല. ഒടുവിൽ കടയ്ക്കാവൂർ പോലീസ് എത്തിയാണ് ഷൈനുവിനെ ആശുപത്രിയിലെത്തിച്ചത്.