ചെന്നൈ: തമിഴ്‌നാട് ബിജെപി സംഘടിപ്പിച്ച വെട്രിവേൽ യാത്ര പോലീസ് തടഞ്ഞു. തിരുവള്ളൂരിൽ വച്ച് യാത്ര തടഞ്ഞ പോലീസ് സംസ്ഥാന ബിജെപി അധ്യക്ഷൻ എല്‍. മുരുകന്‍ ഉൾപ്പെടെ നൂറോളം ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് മറികടന്നാണ് ബിജെപി വെട്രിവേൽ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പഴനി, സ്വാമി മല, പഴമുതിർചോലൈ തുടങ്ങിയ ആറ് പ്രധാന മുരുക ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രഥയാത്ര മാതൃകയിൽ തമിഴ്‌നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന വേല്‍യാത്ര ആവിഷ്കരിച്ചത്. ഇന്ന് ആരംഭിച്ചയുടെ സമാപനം ഡിസംബർ ആറിന് തിരുചെന്തൂരിലാണ് നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്തെ കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് വേൽയാത്ര അനുവദിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ തനിക്ക് അവകാശമുണ്ടെന്നും ആരാധന നടത്തുക എന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണെന്നും യാത്ര ആരംഭിക്കും മുന്‍പ് തമിഴ്‌നാട് അധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞിരുന്നു.
യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം പൂനമല്ലിക്ക് സമീപം പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ആരാധന എന്ന മൗലിക അവകാശത്തെ ഹനിക്കരുതെന്നതടക്കമുള്ള ബിജെപി നേതാക്കളുടെ താക്കീതിനെ തുടര്‍ന്ന് പോലീസ് പിന്‍മാറുകയായിരുന്നു. ഇതിന് ശേഷമാണ് തിരുവള്ളൂരിൽ വച്ച് പോലീസ് വീണ്ടും യാത്ര തടഞ്ഞ് ബിജെപി അധ്യക്ഷനെ അറസ്റ്റ് ചെയ്തത്. വേല്‍യാത്രയുടെ പലഘട്ടങ്ങളിലായി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള ദേശീയ ബിജെപി നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പുറമേ രജനി കാന്ത് അടക്കമുള്ള സിനിമാ താരങ്ങളും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏഴ് മുരുക ക്ഷേത്രങ്ങൾക്ക് സമീപം വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് പൊതുയോഗത്തിനും ആലോചനയുണ്ടായിരുന്നു.
തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേല്‍മുരുകനെ അവഹേളിച്ച യുക്തിവാദ സംഘമായ കറുപ്പര്‍ കൂട്ടത്തിനെതിരേ തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം അതിശക്തമായിരുന്നു. ഈ വികാരം ഏറ്റെടുത്താണ് തമിഴ്‌നാട്ടില്‍ ‘വേലിനെ’ പ്രതീകമായി മുന്‍നിര്‍ത്തി പര്യടനത്തിന് ബിജെപി തീരുമാനിച്ചത്. വെട്രിവേൽ യാത്ര മാറ്റത്തിന്റെ തുടക്കമാണെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്റെ വേദിയാകുമെന്നുമാണ് ബിജെപി അവകാശപ്പെട്ടത്.