കൊച്ചി കമ്മീഷണർ ഓഫീസിലുള്ള തൃപ്തി ദേശായിയോട് കോടതി വിധിയിൽ വ്യക്തത വരുന്നതുവരെ ശബരിമലയിൽ പോകുവാൻ സുരക്ഷാ നൽകാനാവില്ലെന്ന് കേരളാ പോലീസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസിലെത്തിയത്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി ജി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘവും കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബിന്ദുവിന് നേരേ മുളകു സ്‌പ്രേ ആക്രമണവുമുണ്ടായി.
അതേസമയം, തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ കഴിയുകയാണ്. നേരത്തെ വിമാനത്താവളത്തില്‍നിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു.