തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച് കൊണ്ട് പണത്തിന് വേണ്ടി നവജാത ശിശുവിനെ വിറ്റ വാർത്ത വന്നത്.തൈക്കാട് സർക്കാർ ആശുപത്രിയിൽ ജനിച്ച നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂർ സ്വദേശികളായ ദമ്പതികൾ മൂന്ന് ലക്ഷം രൂപയ്ക്കാണ് വിറ്റത്.സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ വാങ്ങിയ സ്ത്രീക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വിറ്റത് മുൻധാരണകൾ പ്രകാരമെന്നതിന് കൂടുതൽ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ആ സമയത്ത് തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണ്. വിൽപ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് നിഗമനം. പിന്നീട്, കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു.

