കൊല്ലം: തെരഞ്ഞെടുപ്പിൽ വ്യാജരേഖ ചമച്ച് മത്സരിച്ച സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ കേസെടുത്ത് പോലീസ്(Case Against CPM Leader). കൊല്ലം ചിതറയിലെ സിപിഎം നേതാവിനെതിരെ കേസെടുത്തത്. ക്രമക്കേടിനു കൂട്ടു നിന്ന രണ്ട് പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെയും കേസുണ്ട്. അതേസമയം ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നേതാവിനെതിരെ കേസെടുത്തത്.
വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു. ചിതറ പഞ്ചായത്തിലെ മാങ്കോട് വാര്‍ഡ് അംഗമായ സിപിഎം നേതാവ് അമ്മൂട്ടി മോഹനന് എതിരെയാണ് പോലീസ് കേസെടുത്തത്. മാങ്കോട് വാര്‍ഡിലെ താമസക്കാരനായിരുന്നില്ല മോഹനന്‍.
എന്നാല്‍ തെരഞ്ഞെടുപ്പടുത്തപ്പോള്‍ വ്യാജരേഖകളുടെ സഹായത്തോടെ മോഹനന്‍ മാങ്കോട് വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുകയായിരുന്നു. ഇതിന്‍റെ തെളിവുകളുമായി ബിജെപി സ്ഥാനാര്‍ഥി മനോജ് കുമാര്‍ ഇലക്ഷന്‍ കമ്മീഷനെയും പോലീസിനെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതും ഹൈക്കോടതി കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതും.