തിരുവനന്തപുരം: ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം കിട്ടിയിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്കിൽ നഷ്ടമായത് വിലപ്പെട്ട ജീവനെന്ന് ചെന്നിത്തല ആരോപിച്ചു .
“മികച്ച പോലീസ് എന്ന് പേരുകേട്ട കേരള പോലീസിനെ രാഷ്ട്രീയമായി വന്ധ്യംകരിച്ചിരിക്കുന്നു. മയക്കുമരുന്ന് മാഫിയകൾക്ക് യഥേഷ്ടം വിഹരിക്കാൻ അവസരം നൽകിയിരിക്കുന്ന സർക്കാർ കേരളത്തിലാകെ മദ്യമൊഴുക്കാനാണ് പുതിയ മദ്യനയത്തിലൂടെ ശ്രമിക്കുന്നത്. ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. വിഷയത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരേ ശക്തമായ നടപടി ഉണ്ടാകണം” – രമേശ് ചെന്നിത്തല പറഞ്ഞു