Monday, April 29, 2024
spot_img

ദാവൂദ് ഇബ്രാഹിം ഗ്രൂപ്പുമായി സാമ്പത്തിക ഇടപാടുകള്‍; മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്

മുംബൈ: എന്‍.സി.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ വലംകൈയായിരുന്ന ഇഖ്ബാല്‍ മേമനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍.മില്ലേനിയം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും മേമന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട 2007ലെ ഒരു ഇടപാടാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിരിക്കേ പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാകുന്നത്.

സൗത്ത്‌സെന്‍ട്രല്‍ മുംബൈയിലെ സീജെ ഹൗസ് വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടാണിത്. ഈ ഇടപാടില്‍ സീജെ ഹൗസിന്റെ സഹ ഉടമസ്ഥാവകാശത്തില്‍ പ്രഫുല്‍ പട്ടേലാണ് ഒപ്പിട്ടിരിക്കുന്നത്.മുംബൈയില്‍ ഉണ്ടായിരുന്ന ചില ബിനാമി സ്വത്തുവകകള്‍ മേമന്റെയും കുടുംബാംഗങ്ങളുടേതുമാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതില്‍ വോര്‍ലിയിലുള്ള രണ്ട് വസ്തുവകകള്‍ സണ്‍ബ്ലിങ്ക് റിയാല്‍ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും മില്ലേനിയം ഡെവലപ്പേഴ്‌സിനുമായി വിറ്റിരുന്നു. ഇതിലൊന്നാണ് സീജെ ഹൗസ്. 15 നിലയുള്ള ഈ കെട്ടിടം മേമനും മില്ലേനിയം ഡെവലപ്പേഴ്‌സും സംയുക്തമായി നിര്‍മിച്ചതാണ്. ഇതില്‍ 14,000 ചതുരശ്ര അടി വരുന്ന മൂന്നും നാലും നിലകള്‍ 2007ല്‍ മില്ലേനിയം ഡെവലപ്പേഴ്‌സ് മേമന്റെ കുടുംബാംഗങ്ങള്‍ക്കു കൈമാറി.

സീജെ ഹൗസില്‍ പ്രഫുല്‍ പട്ടേലിന് രണ്ട് ഫ്‌ളാറ്റുകളുണ്ട്. മാത്രമല്ല, മില്ലേനിയം ഡെവലപ്പേഴ്‌സില്‍ അദ്ദേഹത്തിന് ഓഹരിയുമുണ്ട്. കൂടാതെ, ഖണ്ഡാലയില്‍ ആറേക്കറിലുള്ള ഒരു ബംഗ്ലാവ് കൂടി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് വൈറ്റ് വാട്ടര്‍ ലിമിറ്റഡിന്റെ പേരിലാണ്. എന്നാല്‍ മേമന്‍ കുടുംബമാണ് ഇതിന്റെ യഥാര്‍ഥ ഉടമസ്ഥരെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.എന്നാല്‍ ആരോപണങ്ങള്‍ പ്രഫുല്‍ പട്ടേല്‍ നിഷേധിച്ചു.

വോര്‍ലിയിലെ സഹില്‍ ബംഗ്ലാവ്, ബൈക്കുളയിലെ റോഷന്‍ ടാക്കീസ്, ക്രോഫോഡ് മാര്‍ക്കറ്റിലെ മൂന്നു കടകള്‍, ജുഹുവിലെ മീനാസ് ഹോട്ടല്‍, ദക്ഷിണ മുംബൈയിലെ സമാന്തര്‍ മഹല്‍, പഞ്ച്ഗാനിയിലെ ഒരു ബംഗ്ലാവ് എന്നിവയും മേമന്‍ കുടുംബത്തിന്റെ കൈവശമാണ്. ഇതിനെല്ലാം കൂടി അഞ്ഞൂറു കോടിയിലധികം മൂല്യം വരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

Related Articles

Latest Articles