ദില്ലി: രാജ്യത്ത് വീണ്ടും വളരെ കുറഞ്ഞ തോതില്‍ വൈറസ് വ്യാപനം എന്ന് റിപ്പോര്‍ട്ട്. പ്രധാനമായും ദില്ലിയിലാണ് കോവിഡ് രോഗികള്‍ സ്ഥിരീകരിക്കപ്പെടുന്നത്. തലസ്ഥാന നഗരിയില്‍, ഒമിക്രോണിന്റെ ഉപവകഭേദങ്ങളുടെ സാന്നിദ്ധ്യമാണ് ഇപ്പോൾ ആശങ്ക ഉയര്‍ത്തുന്നത്. എന്നാൽ ഇത് നാലാം തരംഗത്തിന്റെ ആരംഭമാകാമെന്നും ആരോഗ്യ വിദഗദ്ധര്‍ അനുമാനിക്കുന്ന. ദില്ലിയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളില്‍ ഏകദേശം ഒമ്പത് തരത്തിലുള്ള ഒമിക്രോണ്‍ ഉപവകഭേദങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതിന് കാരണമായതും ഈ ഉപവകഭേദങ്ങളുടെ സാന്നിദ്ധ്യമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ബിഎ.2.12.1 ഉള്‍പ്പെടെ മറ്റ് എട്ട് ഉപവകഭേദങ്ങള്‍ ദില്ലിയില്‍ വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമ്പിളുകളുടെ ജിനോം സീക്വന്‍സിങ്ങിന് ശേഷമാണ് ഇത് സ്ഥിരീകരിച്ചത്. ഇവയില്‍ തന്നെ ബിഎ.1, ബിഎ1.1, ബിഎ.2, ബിഎ.4, ബിഎ.5 എന്നിവയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാൽ കഴിഞ്ഞ ബുധനാഴ്ച മാത്രം ദില്ലിയില്‍ 1,009 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 10ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമാണ്. നിലവില്‍ 2,641കോവിഡ് രോഗികള്‍ ദില്ലിയിൽ ചികിത്സയില്‍ കഴിയുന്നുണ്ട്.