ദില്ലി: മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെദില്ലിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നൽകിയേക്കും.
ദില്ലി മദ്യനയക്കേസിൽ ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്.
കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാനുള്ള ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ ദില്ലി ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കെജ്‌രിവാളിന് അടിയന്തര ആശ്വാസവും ലഭിച്ചിട്ടില്ല. ഹർജിയിൽ മറുപടി നൽകാൻ ഇഡി ക്ക് ഏപ്രിൽ രണ്ടുവരെ സമയം നൽകിയ കോടതി ഏപ്രിൽ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും.
ഇ ഡിയുടെ അറസ്റ്റിനെയും നടപടിയെയും ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്റെ ഹർജിയിലാണ് അനുയായികളെ നിരാശപ്പെടുത്തുന്ന തീരുമാനം വന്നത്. കെജ്‍രിവാളിന്റെ വാദങ്ങളിൽ ഇ ഡിക്ക് മറുപടി നൽകാനുളള സമയവും കോടതി നൽകി. ഏപ്രിൽ രണ്ടിന് മറുപടി നല്‍കാനാണ് കോടതിയുടെ നിർദേശം. ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.