Tuesday, May 7, 2024
spot_img

ഭരണ പ്രതിപക്ഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി യുവം വേദിയിൽ; ഒരു കൂട്ടർ പാർട്ടി താൽപര്യങ്ങൾക്ക് പ്രധാന്യം നൽകുമ്പോൾ മറ്റൊരു കൂട്ടർ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്നു

കൊച്ചി : ഇന്ത്യ അമൃതകാലത്തിലൂടെ മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനിയിൽ നടന്ന ‘യുവം 2023’ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘‘മഹാത്യാഗികളുടെ തുടർച്ചയാണ് കേരളത്തിലെ യുവത. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി. കേരളത്തിൽ നിന്നുള്ള മഹത് വ്യക്തികൾ യുവാക്കൾക്ക് പ്രചോദനമാകണം. ആദി ശങ്കരൻ, ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെയും സ്വാതന്ത്ര്യ സമരസേനാനികളെയും സംഭാവനകൾ മഹത്തരമാണ്.

യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. ബിജെപിക്കും യുവാക്കൾക്കും ഒരേ കാഴ്ചപ്പാടാണ്. യുവാക്കൾക്ക് അവസരം നൽ‌കിയത് ബിജെപിയാണ്. ബിജെപി സൃഷ്ടിക്കുന്ന മാറ്റം യുവാക്കൾക്ക് ഗുണം ചെയ്യും. കേരള സർക്കാർ യുവാക്കളെ അവഗണിച്ചു. െതാഴിൽമേള നടത്താൻ കേരളത്തിന് മടിയാണ്. ശാസ്ത്ര സാങ്കേതിക മേഖലയിൽ മലയാളികൾക്ക് മുന്നേറാൻ അവസരമുണ്ട്. എന്നാൽ, ബിജെപി ഭരിക്കുന്നിടത്തെല്ലാം തൊഴിൽമേള നടത്തി. പല പ്രതിഭകളെയും ആദരിച്ചത് ബിജെപി സർക്കാരാണ്. മുൻപ് ഭരിച്ചവർ കുംഭകോണമാണ് നടത്തിയത്.

കേരളത്തിലെത്തുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നു. ജി20 യോഗം നടന്നപ്പോൾ കേരളീയർ മികവുകാട്ടി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തും. വ്യവസായ വികസനം ഉറപ്പാക്കും. ചെറുപ്പക്കാർക്ക് കേരളത്തിൽ അവസരങ്ങൾ നിഷേധിക്കുന്നു’’– പ്രധാനമന്ത്രി പറഞ്ഞു.

ഒരു കൂട്ടർ പാർട്ടി താൽപര്യങ്ങൾക്ക് പ്രധാന്യം നൽകുമ്പോൾ മറ്റൊരു കൂട്ടർ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്നുവെന്ന് പറഞ്ഞ് ഭരണ പ്രതിപക്ഷങ്ങളെ അതി രൂക്ഷമായി വിമർശിച്ച അദ്ദേഹം സ്വർണക്കടത്ത് കേസിനേയും പരാമർശിച്ചു. ഒരു വശത്ത് പരമ്പരാഗത വൈദ്യമേഖലയിലടക്കം കയറ്റുമതി വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ ചിലർ രാവും പകലും സ്വർണ്ണക്കടത്ത് പോലുള്ളവയിൽ അവരുടെ അദ്ധ്വാനം ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണം കേരളത്തിലും വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം, സുരേഷ് ഗോപിയും അനിൽ ആന്റണിയും നടിമാരായ അപർണ ബാലമുരളി, നവ്യാ നായർ, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, നടന്മാരായ ഉണ്ണി മുകുന്ദൻ, എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

Related Articles

Latest Articles