ദില്ലി: യൂറോപ്പിൽ നിരവധി വെല്ലുവിളികൾ നേരിടുന്ന സമയത്താണ് തന്റെ സന്ദര്‍ശനമെന്നും പരസ്പര സഹകരണം ശക്തിപ്പെടുത്തി എല്ലായിടത്തും സമാധാനവും സമൃദ്ധിയും ഉറപ്പുവരുത്താനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബെര്‍ലിന്‍, കോപ്പന്‍ഹേഗന്‍, പാരീസ് സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ക്ഷണമനുസരിച്ച് ബെര്‍ലിന്‍ സന്ദര്‍ശിക്കുന്ന മോദി ജര്‍മ്മനിയുമായി രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇന്ത്യ നടത്തുന്ന ആറാമത്തെ ഇന്ത്യ – ജര്‍മ്മന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സല്‍ട്ടേഷനില്‍ ആഗോള സാഹചര്യങ്ങളെ കുറിച്ചുള്ള തന്ത്രപരമായ കാഴ്ചപ്പാടുകള്‍ ചാന്‍സലര്‍ ഷോള്‍സുമായി ചര്‍ച്ച ചെയ്യും.
ഇന്ത്യയും ജര്‍മ്മനിയുമായി ദീര്‍ഘകാല വാണിജ്യ ബന്ധങ്ങളുണ്ട്. ഇരു രാജ്യങ്ങളുടെയും വ്യവസായ മേഖലകളുടെ സഹകരണം ഊര്‍ജ്ജിതമാക്കാന്‍ ഷോള്‍സുമായി ഒരു വ്യാവസായിക വട്ടമേശ സമ്മേളനവും മോദി നടത്തും. ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടയില്‍ അവിടെയുള്ള ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി കാണും.തുടര്‍ന്ന് ബെര്‍ലിനില്‍ നിന്ന് ഡന്മാര്‍ക്കിലെ കോപ്പന്‍ഹേഗനിലെത്തും.അവിടെവച്ച് ഡന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനുമായി കൂടിക്കാഴ്ച് നടത്തും. ഇവിടെയും ഇന്ത്യന്‍ സമൂഹവുമായി സംവദിക്കും.