ദില്ലി: മണിപ്പൂരില്‍ നിന്നും പുറത്ത് വന്ന വീഡിയോയ്ക്ക് പിന്നാലെ നടപടി കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വെറുപ്പും വേദനയും ഉളവാക്കുന്ന സംഭവമാണ് മണിപ്പൂരിൽ അരങ്ങേറിയതെന്നും തന്റെ ഹൃദയം വേദനയാലും രോഷത്താലും നിറഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അന്തസ്സുള്ള ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന ഈ യൊരു പ്രവൃത്തി ചെയ്ത നീചന്മാരെ വെറുതെ വിടില്ലെന്നും മാപ്പ് നൽകില്ലെന്നും നിയമത്തിന്റെ സർവ്വ ശക്തിയും ഉപയോഗിച്ച് കുറ്റവാളികളെ നേരിടുമെന്നും മോദി തുറന്നടിച്ചു.
അതേസമയം മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയോട് വിവരങ്ങൾ ആരാഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്കെതിരായ അതിക്രമം അപലപിക്കപ്പെടേണ്ടതാണെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും ഇറാനി ഉറപ്പുനൽകി.
തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്‌പോക്പി ജില്ലയിലാണ് മേയ് നാലിനാണ് ഞെട്ടിക്കുന്ന വിഡിയോ പുറത്തുവന്നത്. കുക്കി സംഘടന ഐടിഎല്‍എഫാണ് വിഡിയോ പുറത്തുവിട്ടത്. മെയ്‌തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് യുവതികളെ ആക്രമിച്ചത് എന്നാണ് ഐടിഎല്‍എഫ് ആരോപിക്കുന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് ക്രൂര പീഡനത്തിന് ഇരയായത്. ഇവര്‍ കൂട്ടബലാത്സംഗത്തിനും ഇരയായിട്ടുണ്ടെന്നാണ് വിവരം. ലൈംഗികമായി പീഡിപ്പിക്കുന്നതും സ്ത്രീകളെ നഗ്നരാക്കി ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.