കൊച്ചി: പ്രമുഖ നടൻ കൊച്ചു പ്രേമന്‍റെ അപ്രതീക്ഷിത വേർപാടിൽ അനുശോചനവുമായി രാഷ്ട്രീയ രംഗത്തെ പ്രമുഖർ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും അടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം കൊച്ചു പ്രേമന്‍റെ കുടുംബത്തിനും മലയാള ചലച്ചിത്ര ലോകത്തിനുമൊപ്പം ദുഖത്തിൽ പങ്കുചേർന്നു.
ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്‍റേതെന്നും നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നാടകത്തിലൂടെ സിനിമയിലെത്തുകയും അവിടെയും തന്‍റേതായ ഇടം നേടിയെടുക്കുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമനെന്നാണ് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചത്.