പുതുച്ചേരി : പഠനത്തിൽ മകളേക്കാൾ മികവ് കാണിച്ച മകളുടെ സഹപാഠിയെ എട്ടാം ക്ലാസുകാരിയുടെ അമ്മ വിഷം കൊടുത്തു കൊന്നെന്ന് പരാതി. പുതുച്ചേരി കാരയ്ക്കൽ സ്വദേശികളായ രാജേന്ദ്രൻ, മാലതി ദമ്പതിമാരുടെ മകൻ ബാലമണികണ്ഠൻ ആണ് മരിച്ചത്. പുതുച്ചേരിയിലെ ന്യായവില കടയിൽ ജീവനക്കാരനായ രാജേന്ദ്രന്‍റെയും മാലതിയുടേയും മൂന്ന് മക്കളിൽ രണ്ടാമനായ ബാല മണികണ്ഠനാണ് വിഷബാധയേറ്റ് മരിച്ചത്. പ്രദേശത്തെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ബാലമണികണ്ഠൻ.
സ്കൂൾ ആനിവേഴ്സറി ആഘോഷ പരിപാടികളുടെ പരിശീലത്തിനെത്തിയ ഈ കുട്ടിക്ക് സഹപാഠിയുടെ അമ്മ വിഷം കലർത്തിയ ശീതളപാനീയം നൽകിയെന്നാണ് ആരോപണം. വീട്ടിലെത്തിയ ഉടൻ കുട്ടി തുടർച്ചയായിഛർദ്ദിക്കുകയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കൾ ബാല മണികണ്ഠനെ കാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെ കുട്ടി മരിച്ചു. ക്ലാസിൽ ഒന്നാമനായ ബാല മണികണ്ഠനോടുള്ള അസൂയ കാരണം രണ്ടാം സ്ഥാനക്കാരിയായ സഹപാഠിയുടെ അമ്മ വിക്ടോറിയ സകയറാണി ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ മരണത്തെ തുടർന്ന് വിക്ടോറിയ സകയറാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്ശേഷവും നന്നായി സംസാരിക്കുകയും വലിയ അവശത പ്രകടമാക്കാതിരിക്കുകയും ചെയ്ത കുട്ടി പെട്ടെന്ന് മരിച്ചതിൽ ചികിത്സാപ്പിഴവുണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾക്ക് പരാതിയുണ്ട്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾപൊലീസ് പരിരോധിച്ച് വരികയാണ്.