ചെന്നൈ : അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ നാല് വിക്കറ്റിന് ചെന്നൈയെ പരാജയപ്പെടുത്തി പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. അവസാന പന്തില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന മൂന്ന് റണ്‍സെടുത്താണ് പഞ്ചാബ് വിജയക്കൊടി നാട്ടിയത്. ചെന്നൈ ഉയര്‍ത്തിയ 201 റണ്‍സിന്റെ വമ്പൻ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്.
വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് ടീം സ്‌കോര്‍ 50- നില്‍ക്കേ നായകൻ ശിഖര്‍ ധവാനെ(28)പഞ്ചാബിന് നഷ്ടമായി. എന്നാല്‍ പ്രഭ്‌സിമ്രാന്‍ സിങ്(42), ലിയാം ലിവിങ്സ്റ്റണ്‍(40), സാം കറന്‍(29), ജിതേഷ് ശര്‍മ(21) എന്നിവര്‍ സമയോചിതമായി ബാറ്റ് വീശിയതോടെയാണ് പഞ്ചാബിന് അനശ്വര വിജയം സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ സിംബാവേ താരം സിക്കന്ദര്‍ റാസയുടെ അവസരോചിതമായ ബാറ്റിങ്ങും പഞ്ചാബിന് തുണയായി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. ഒരു ബൗണ്ടറി പോലും നേടാതെയാണ് പഞ്ചാബ് ഒമ്പത് റണ്‍സെടുത്തത് എന്നത് പ്രത്യേകതയായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ . 52 പന്തില്‍ നിന്ന് 16 ബൗണ്ടറികളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെ 92 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കോണ്‍വേയുടെ ബാറ്റിങ്ങാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. ഗെയ്ക്വാദ്(37), ശിവം ദുബൈ(28) എന്നിവരും ചെന്നൈ സ്‌കോറിലേക്ക് സംഭാവനകള്‍ നല്‍കി. മോയിന്‍ അലി 10 റണ്‍സെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 12 റണ്‍സെടുത്തു. അവസാന ഓവറിലെ രണ്ട് പന്തുകളും ഗാലറിയിലെത്തിച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ വെടിക്കെട്ടാണ് ചെന്നൈ സ്‌കോര്‍ 200 ലെത്തിച്ചത്.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, സാം കറന്‍, രാഹുല്‍ ചാഹര്‍, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.