കഴിഞ്ഞ വർഷം ഡിസംബര്‍ 17ന് ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്ത പുഷപ വൻ വിജയമാണ് നേടിയത്. തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. എന്നാൽ ചിത്രം കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു തിയറ്ററില്‍ നിന്ന് ലഭിച്ചത്.
തെന്നിന്ത്യയിലും ബോളിവുഡിലും വൻവിജയം നേടിയ ചിത്രത്തിലെ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു. അതേസമയം നിലവിൽ ‘പുഷ്പ 2’വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. രണ്ടാം ഭാഗം തുടങ്ങിയിരുന്നെങ്കിലും എല്ലാവരെയും ഞെട്ടിച്ച് ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ് സംവിധായകൻ സുകുമാർ.
ഏപ്രിൽ 14 നു യാഷ് നായകനായി എത്തിയ കെജിഎഫ് ചാപ്റ്റർ രണ്ടിന്റെ വൻവിജയമാണ് പുഷ്പ-2 ഷൂട്ടിങ് നിർത്തിവെക്കാൻ കാരണമെന്നതാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. കെജിഎഫിന് മുകളിൽ പോകുന്നതാകണം പുഷ്പ-2 എന്ന സംവിധായകന്റെ ആഗ്രഹത്തെ തുടർന്നാണ് ഷൂട്ടിങ് നിർത്തിയത്. തുടർന്ന് തിരക്കഥയിൽ മാറ്റം വരുത്തി വീണ്ടും ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.
കെജിഎഫിനും അപ്പുറം ചിത്രത്തെ എത്തിക്കാൻ മികച്ച മേക്കിങ്ങിനൊപ്പം ശക്തമായ തിരക്കഥയുമുണ്ടെങ്കിലേ കഴിയു എന്ന ബോധ്യമാണ് സംവിധായകനെ ചിത്രീകരണം നിർത്തിവെക്കാൻ പ്രചോദിപ്പിച്ചത്. ആദ്യഭാഗത്തേക്കാൾ വലിയ കാൻവാസിൽ പുഷ്പയുടെ രണ്ടാം ഭാഗം ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനം പുഷ്പയ്ക്ക് പുതിയ തിരക്കഥ വരുന്നതിനിടെ അല്ലു അർജുൻ മറ്റൊരു ചിത്രത്തിലഭിനയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് സൂചിപ്പിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വിവരം അറിയിച്ചത്. ഇത് അല്ലു അര്‍ജുന്‍ എന്ന സ്റ്റാറിന്റെ വിജയമാണെന്നും രമേഷ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ 300 കോടിയാണ് കെ.ജി.എഫ് രണ്ടാം ഭാഗം ഉത്തരേന്ത്യയിൽ നിന്ന് വാരിക്കൂട്ടിയത്. തെന്നിന്ത്യയിലും ഉത്തരേന്ത്യയിലും കെജിഎഫ് ഇപ്പോഴും നിറഞ്ഞ സദസ്സിൽ ഓടുകയാണ്. റോക്കി ഭായിയെ ഇന്ത്യയിലെ മുഴുവൻ സിനിമാ പ്രേമികളും ഏറ്റെടുത്തുവെന്ന തെളിവാണ് ചിത്രത്തിന്റെ കൂറ്റൻ വിജയം.
അതേസമയം പുഷ്പയുടെ രണ്ടാം ഭാഗത്തിനായി 100 ദിവസമാണ് അല്ലു അർജുൻ നൽകിയിരിക്കുന്നത്. മലയാളം സൂപ്പർ താരം ഫഹദ് ഫാസിലാണ് പ്രതിനായകൻ. മാത്രമല്ല ഒന്നാം ഭാഗം അവസാനിച്ചപ്പോൾ ഇരുവരും തമ്മിലുള്ള പോരാട്ടമായിരിക്കും രണ്ടാം ഭാഗമെന്ന് സൂചന നൽകിയിരുന്നു.