മലപ്പുറം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഗുരുതരാരോപണങ്ങളുമായി നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ. താനും കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് വിഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്നും യുഡിഎഫ് ചെയർമാന് ഗൂഢലക്ഷ്യമുണ്ടെന്നും പി വി അൻവർ ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രസ്താവനകൾ തുടരുന്നതിനാൽ ഇതോടെ പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനം വഴിമുട്ടിയ നിലയിലായി.എൽഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് ഘടകം രൂപീകരിച്ച പിവി അൻവർ, തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ അസോസിയേറ്റ് അംഗമായെങ്കിലും കയറിപ്പറ്റാനുള്ള ശ്രമത്തിലായിരുന്നു.
“പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ല.
കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെസി വേണുഗോപാൽ സമ്മതിച്ചാണ് കൂടിക്കാഴ്ചയ്ക്കായി താൻ കോഴിക്കോടെത്തിയത്. അഞ്ച് മണി മുതൽ 7.45 വരെ താൻ കോഴിക്കോട് ടൗണിലുണ്ടായിരുന്നു. എന്നാൽ അവസാനം തിരക്കുണ്ടെന്ന് പറഞ്ഞ് കെസി വേണുഗോപാൽ പിന്മാറി. എന്നാൽ അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വിഡി സതീശൻ കെസി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയത്.”- പി വി അൻവർ പറഞ്ഞു.

