അമേഠി- ജമ്മു കശ്മീരിന് എതിരെയുളള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് എതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇതാദ്യമായല്ല പാക്കിസ്ഥാന് രാഹുൽ ഗാന്ധിയുടെ പിന്തുണ ലഭിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. അമേഠി സന്ദർശനത്തിലാണ് കോൺഗ്രസിനെതിരെ സ്മൃതി രൂക്ഷ വിമർശനം ഉന്നയിച്ചത്. രാഹുലിന്‍റെ പരാമർശം പാക്കിസ്ഥാൻ ഐക്യ രാഷ്ട്ര സഭയ്ക്ക് മുന്നിൽ പാകിസ്താന്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതിയുടെ പ്രസ്താവന.
ത്രിവർണ്ണത്തെ കുറിച്ച് ചിന്തിക്കാതിരിക്കുകയും, അതിന്‍റെ മൂല്യം കുറച്ചു കാണുകയും ചെയ്യുന്ന ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടെന്നത് നിർഭാഗ്യകരമാണ്. രാഹുൽ ശത്രു രാജ്യത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു.
രാഹുലിന്‍റെ പരാമർശം ഇന്ത്യയെ ഭിന്നിപ്പിക്കുന്നതിനുളള മാനസികാവസ്ഥയാണ് പ്രതിഫലിക്കുന്നത്. പാർലമെന്‍റിനുളളിൽ പാർട്ടി പ്രവർത്തകർ സംസാരിക്കുമ്പോൾ ഭരണഘടനയുടെ അന്തസ്സുണ്ട്. കോൺഗ്രസ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് .ജമ്മു കശ്മീരും ലഡാക്കും പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസർക്കാർ അവിടുത്തെ ഓരോ വീടുകളിലും വികസനം എത്തിക്കാനാണ് ശ്രമിക്കുന്നത്.
ഏകദിന സന്ദർശനത്തിന് അമേഠിയിൽ എത്തിയതാണ് ഇറാനി. 72 ആരോഗ്യ കേന്ദ്രങ്ങൾ അമേഠിയിലെ ജനങ്ങൾക്കായി സമർപ്പിച്ചു. 90 കോടിയുടെ റോഡ് പദ്ധതികൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം അമേഠിയുടെ വികസനം വേഗത്തിലാണെന്നും സ്മൃതി ഇറാനി പറഞ്ഞു.