വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനകൾ നടത്തുന്നത് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പതിവ് രീതിയാണ്. ഇപ്പോഴിതാ, ജി20 അധ്യക്ഷപദവിയിലിരുന്ന് ഇന്ത്യ നിര്‍വ്വഹിച്ച മഹത്തായ പ്രവര്‍ത്തനങ്ങളെ, ലോകമാകെ പുകഴ്‌ത്തുമ്പോള്‍ വീണ്ടും വിദേശരാജ്യത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കുറി അമേരിക്കയിലും ബ്രിട്ടനിലുമല്ല, യൂറോപ്പില്‍ ഇരുന്നാണ് രാഹുല്‍ഗാന്ധി ഇന്ത്യക്കെതിരായ വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ഫ്രാന്‍സിലെ പാരിസിലെ സയന്‍സസ് പിഒ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെയും അക്കാദമിക് പണ്ഡിതരെയും അഭിസംബോധന ചെയ്താണ് രാഹുല്‍ഗാന്ധി ഹിന്ദുത്വ വിമര്‍ശനങ്ങള്‍ പ്രസ്താവിച്ചത്.
അതേസമയം, ഹൈന്ദവതയെയും ഹിന്ദുമതത്തെയും എതിര്‍ക്കുന്ന ക്രിസ്റ്റഫ് ജഫ്രലോട്ടുമായാണ് അവിടെ രാഹുല്‍ വേദി പങ്കിട്ടതെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഇന്ത്യയ്‌ക്കും ഇന്ത്യന്‍ കോടതികള്‍ക്കും പ്രധാനമന്ത്രി മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരെ നിരന്തരം വിമര്‍ശനം തൊടുക്കുന്ന ക്രിസ്റ്റഫ് ജഫ്രെലോട്ടുമായുള്ള സംവാദം എന്ന നിലയ്‌ക്കായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കൂടാതെ, വെറും 40 ശതമാനം വോട്ട് മാത്രമേ ഇന്ത്യയിൽ ഭരണപക്ഷത്തിന് ഉള്ളൂ എന്നും 60 ശതമാനം ജനങ്ങളുടെ പിന്തുണ പ്രതിപക്ഷസഖ്യത്തിനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതായത്, ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾ ബിജെപിക്കാണ് വോട്ട് ചെയ്തത് എന്ന് പറയുന്നത് തെറ്റാണ്. ഭൂരിപക്ഷം ജനങ്ങളും അവർക്കല്ല, തങ്ങൾക്കാണ് വോട്ട് ചെയ്തതെന്നായിരുന്നു രാഹുലിന്റെ അവകാശവാദം. അതേസമയം രാഹുലിന്റെ പ്രസ്താവന അസംബന്ധവും പരിഹാസ്യവുമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്യുന്നത് ഏത് പാർട്ടിക്കാണോ അഥവാ മുന്നണിക്കാണോ, അവർക്കാണ് അധികാരം ലഭിക്കുക. മുന്നണി രാഷ്ട്രീയം നിലനിൽക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40 ശതമാനത്തോളം വോട്ട് ലഭിച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കായിരുന്നു. കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന യുപിഎ മുന്നണിക്ക് ഇതിന്റെ ഏഴയലത്ത് പോലും എത്താൻ സാധിച്ചിരുന്നില്ല. ഈ സത്യം മറച്ചു വെച്ചാണ് രാഹുൽ ഗാന്ധി പാരീസിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്ന വേദിയിൽ കള്ളപ്രചാരണം നടത്തിയത്. കൂടാതെ, ഹിന്ദു, ദേശീയവാദികള്‍ എന്നത് തെറ്റായ പ്രയോഗമാണെന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വിചിത്രം വാദം.
അതേസമയം, രാഹുലിന്റെ പുതിയ ജനാധിപത്യ വിശകലനം, അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പരിഹസിക്കപ്പെടുകയാണ്. വയനാട് എം പിയുടെ പാരീസ് പ്രസ്താവന പല സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലും ട്രോളുകൾക്കും വിധേയമാകുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ടെലിവിഷൻ ചർച്ചയിലും SDPI വേദിയിലും സമാനമായ സിദ്ധാന്തം അവതരിപ്പിച്ച ഡോക്ടർ ഫസൽ ഗഫൂറും അക്കാലത്ത് വ്യാപകമായി ട്രോളുകൾക്ക് വിധേയനായിരുന്നു. രാഹുലിന്റേത് അസ്ത്രം ഗഫൂർ സിദ്ധാന്തമാണെന്നാണ് ചില ട്രോളന്മാർ വിശേഷിപ്പിച്ചത്. അതേസമയം, മുൻപ് യുകെയില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടികളില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ പരിപാടികള്‍ സംഘടിപ്പിച്ചത് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുന്ന ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ഫണ്ട് നല്‍കുന്ന സംഘടനയാണ്. അതുപോലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ ഔദ്യോഗിക ക്ഷണപ്രകാരം അമേരിക്ക സന്ദര്‍ശിക്കാന്‍ പോകുന്ന മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടന്ന പരിപാടികളിലും വിമര്‍ശനം തൊടുത്തിരുന്നു.