കൽപ്പറ്റ: വയനാട്ടിലെ ജനങ്ങൾ എം പി യായി തെരഞ്ഞെടുത്തയച്ച രാഹുൽഗാന്ധി ഇന്ന് എംപിയല്ലാതെ വയനാട്ടിൽ. റോഡ് ഷോകളും സ്വീകരണങ്ങളും കോൺഗ്രസ് ഇന്ന് വയനാട്ടിൽ സംഘടിപ്പിച്ചിട്ടുണ്ട്. രാഹുൽഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും വായനാട്ടിലെത്തുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുകയാണെങ്കിൽ പ്രിയങ്കയാകും സ്ഥാനാർത്ഥിയെന്ന സൂചനയാണ് ഇതിലൂടെ കോൺഗ്രസ് നൽകുന്നത്. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനിൽ ആന്റണിയെ രംഗത്തിറക്കാനാണ് ബിജെപി നീക്കം. അദാനി വിഷയത്തിൽ രാഹുൽഗാന്ധി കുറച്ചുനാളുകളായി ഉയർത്തുന്ന അതേ ആരോപണങ്ങൾ തന്നെ ഉയർത്തിക്കൊണ്ടാകും രാഹുലിന്റെ വയനാട് പ്രസംഗങ്ങൾ എന്നാണ് സൂചന. ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ വയനാട് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്നും സൂചനയുണ്ട്. ‘സാത്യമേവ ജയതേ’ എന്നാണ് രാഹുലിന്റെ കൽപ്പറ്റ റോഡ് ഷോയ്ക്ക് കോൺഗ്രസ് പേരിട്ടിരിക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം പൊതുസമ്മേളനവുമുണ്ട്.
അതേസമയം രാഹുൽ ഗാന്ധി വെറും ഒരു ട്രോൾ ആയി ചുരുങ്ങി എന്ന് കേന്ദ്രമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസ് വിട്ട് ബി.ജെ.പി. ഉൾപ്പെടെയുള്ള പാർട്ടികളിൽ ചേക്കേറിയ നേതാക്കളുടെ പേര് അദാനിയുടെ പേരുമായി ചേർത്തെഴുതി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ രൂക്ഷ വിമർശനം. പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ വഴിതിരിച്ചുവിടുന്നതാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെന്നും ഇതിൽ യാതൊരടിസ്ഥാനവുമില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. ‘പിന്നാക്കവിഭാഗങ്ങള്‍ക്കെതിരായ മോശം പരാമർശങ്ങളിൽ രാഹുൽ ഗാന്ധി എന്തുകൊണ്ട് മാപ്പ് പറഞ്ഞില്ല? അദ്ദേഹം സവർക്കറല്ല എന്നാണ് രാജ്യത്തോട് പറഞ്ഞത്, അതിൽ അദ്ദേഹം മാപ്പ് പറഞ്ഞോ? രാജ്യ സേവകനെയാണ് അദ്ദേഹം അപമാനിച്ചത്?’ – സിന്ധ്യ ട്വീറ്റ് ചെയ്തു.