Friday, April 19, 2024
spot_img

വീടൊഴിയും, കത്തെഴുതും ഇനി തെരുവിലേക്കെന്ന് രാഹുൽ; ഇന്ന് രാജ്യവ്യാപകമായ വാർത്താസമ്മേളനങ്ങൾ; ഇനിയും സാധ്യമാകാത്ത പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസിന്റെ അവസാന ശ്രമം; മുഖം തിരിച്ച് പ്രതിപക്ഷ കക്ഷികൾ

ദില്ലി: ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ ഭവനകാര്യ വിഭാഗത്തിന്റെ നിർദ്ദേശം അനുസരിച്ച് ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുൽഗാന്ധി. എംപി സ്ഥാനത്തു നിന്ന് അയോഗ്യനായതിനാൽ ഏപ്രിൽ 22ന് അകം വസതി ഒഴിയാൻ നിർദേശിച്ച് കഴിഞ്ഞ ദിവസമാണു ഭവനകാര്യ വിഭാഗം രാഹുലിനു കത്തയച്ചത്. ഒരുപാട് നല്ല ഓർമകളുള്ള വസതിയാണതെന്നും നിർദേശം പാലിച്ച് ഒഴിയുമെന്നും മറുപടിക്കത്തിൽ രാഹുൽ വ്യക്തമാക്കി. അതേസമയം രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും ബൂത്ത് മുതൽ ദേശീയതലം വരെ ഒരു മാസം കോൺഗ്രസ് തെരുവിലിറങ്ങുമെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. പ്രതിഷേധ പരിപാടികൾക്കു മേൽനോട്ടം വഹിക്കാൻ സംസ്ഥാന, ദേശീയ തലങ്ങളിൽ കൺട്രോൾ റൂമുകൾക്കു രൂപം നൽകി. ‘ജയ് ഭാരത്’ എന്ന പേരിൽ വിവിധ തലങ്ങളിൽ സത്യഗ്രഹ സമരങ്ങൾ നടത്തും. ഇന്ന് രാജ്യവ്യാപക വാർത്താ സമ്മേളനങ്ങളും നടത്തും.

രാഹുൽഗാന്ധിയുടെ അയോഗ്യത മുൻനിർത്തി പ്രതിപക്ഷ ഐക്യം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് കോൺഗ്രസ് ശ്രമം. നിരന്തരമായ ആഹ്വാനങ്ങൾക്ക് ശേഷവും, തൃണമൂൽ കോൺഗ്രസ് സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാ ദൾ, ബഹുജൻ സമാജ്‌വാദി പാർട്ടി തുടങ്ങി പ്രധാന പ്രതിപക്ഷ പാർട്ടികളൊന്നും തന്നെ ആവേശത്തോടെ പ്രതികരിച്ചിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷ മുന്നണിക്കാണ് മമതാ ബാനർജിയെപ്പോലുള്ള നേതാക്കൾ ശ്രമിക്കുന്നത്. സവർക്കർ വിരുദ്ധ പരാമർശത്തിൽ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയും ഇടഞ്ഞുനിൽക്കുകയാണ്. ഇത് കോൺഗ്രസിനെ കുഴക്കുന്നുണ്ട്. മനീഷ് സിസോദിയയുടെ അറസ്റ്റിനു ശേഷം ആം ആദ്മി പാർട്ടി കോൺഗ്രസിനോട് ഇപ്പോൾ അനുഭാവം കാട്ടിത്തുടങ്ങിയിട്ടുണ്ട്. അതേസമയം സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഇനിയും കോൺഗ്രസിന് കഴിഞ്ഞിട്ടുമില്ല

Related Articles

Latest Articles