കൊച്ചി: ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ മാസങ്ങളായി ഭീതിവിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താൽപ്പര്യഹർജ്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആനയെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്നും, ജനവാസമില്ലാത്ത വനമേഖലകളിലേക്ക് മാറ്റണമെന്നുമാണ് ഹർജ്ജിക്കാരുടെ ആവശ്യം. ആക്രമണകാരിയായ ആനയെ മയക്കുവെടിവച്ച് പ്രത്യേക കൂട്ടിലേക്ക് മാറ്റാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് മയക്കുവെടി തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. മാർച്ച് 29 ന് കേസ് വീണ്ടും പരിഗണിക്കും വരെ മയക്കുവെടി വയ്ക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു വിധി.
അതേസമയം ആനയെ മയക്കുവെടിവയ്ക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളുമായി വനം വകുപ്പ് മുന്നോട്ടുതന്നെയാണ്. കോടതി ഉത്തരവ് അനുകൂലമായാല്‍ ആനയെ പിടികൂടുന്നതിന് ദൗത്യസംഘത്തെ ഏതുരീതിയില്‍ പ്രദേശത്ത് വിന്യസിക്കണമെന്ന് ഇന്നലെ ചേർന്നിരുന്ന അവലോകനയോഗം ചർച്ചചെയ്തിരുന്നു. . ദൗത്യത്തിനുവേണ്ടി നാല് കുങ്കിയാനകളും സംഘത്തിലെ മുഴുവന്‍ അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ചിന്നക്കനാല്‍ സിമന്റുപാലം ഭാഗത്ത് ആനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. മയക്കുവെടിവെച്ചു അരികൊമ്പനെ പിടികൂടുന്നതിന് അനുകൂലമായ വിധി സമ്പാദിക്കുന്നതിന്റെ ഭാഗമായി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകള്‍ മൃഗസ്‌നേഹികള്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ കക്ഷി ചേര്‍ന്നു. വനം വകുപ്പും വിശദമായ രേഖകള്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശത്ത് കൊല്ലപ്പെട്ടവരുടെ വിവരങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്. അരികൊമ്പനെ പിടികൂടുന്നതിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്കില്‍ കര്‍ഷക സംഘടനയായ കിഫയും കക്ഷി ചേരും. ഇതിനായി ജില്ലയില്‍ ഇതുവരെ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ തയ്യാറാക്കുന്നുണ്ട്.