തിരുവനന്തപുരം: വാമനപുരത്ത് കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ എക്സൈസ് ഇൻസ്പെക്ടർക്കും സംഘാംഗങ്ങൾക്കും കടന്നൽ കുത്തേറ്റു. റേഞ്ച് ഇൻസ്പെക്ടർ ജി മോഹൻകുമാറും സംഘവും ചേർന്ന് അരുവിപ്പുറം പാലത്തിന് സമീപം പരിശോധന നടത്തുന്നതിനിടെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.
പാലത്തിന് സമീപം അഞ്ചു ബൈക്കുകൾ പാർക്ക് ചെയ്‌തിരിക്കുന്നത് കണ്ട് സംശയം തോന്നിയ എക്സൈസ് സംഘം ജീപ്പ് നിർത്തി പാലത്തിന് അടിയിലെത്തി പരിശോധിക്കുമ്പോഴായിരുന്നു കടന്നലുകളുടെ ആക്രമണം. ഉദ്യോഗസ്ഥർ ഉടൻ തന്നെ റോഡിലേക്ക് കയറി ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്നെത്തി കുത്തുകയായിരുന്നു.പരുക്കേറ്റ എക്സൈസ് ഇൻസ്‌പെക്ടർ, സിവിൽ എക്സൈസ് ഓഫീസർ ഷിജിൻ എന്നിവർ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.