കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. രാഹുല്‍ നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചറിഞ്ഞുവന്നയാളാണെന്നും ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടി വയനാട്ടിൽ വന്ന് മത്സരിക്കുന്നുവെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ചപ്പോള്‍ ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ അന്ന് കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പക്ഷെ ജനങ്ങള്‍ക്ക് അതിന്റെ യഥാര്‍ഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ടാണ് തുടര്‍ന്ന് നടന്ന ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പച്ചപിടിക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുവര്‍ഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ച് പരീക്ഷിക്കുകയാണ്. സ്വന്തം പാര്‍ട്ടിയുടെ നേതൃ സ്ഥാനത്ത് നിന്ന് നിര്‍ണായക ഘട്ടത്തില്‍ ഒളിച്ചോടിയെ നേതാവണ് രാഹുല്‍ ഗാന്ധി. ആ പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവെന്ന നിലയില്‍ വളര്‍ന്ന് വരാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന എതിരാളിയെന്ന് രാഹുല്‍ അവകാശപ്പെടുന്ന നരേന്ദ്രമോദിയേയും സംഘപരിവാറിനേയും നേരിട്ട് എതിര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതേയില്ല. ഉത്തരേന്ത്യയില്‍ നിന്നും ഒളിച്ചോടിയാണ് രണ്ടാം തവണയും വയനാട്ടിലെത്തി മത്സരിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് ഇതില്‍പരം എന്താണ് പ്രതീക്ഷിക്കേണ്ടതന്നും മുഖ്യമന്ത്രി ചോദിച്ചു.