തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് തിരിച്ചടികളോട് തിരിച്ചടികളാണ് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത്. വൈദ്യുതി എക്സ്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ വമ്പൻ തിരിച്ചടികളാണ് എം.കെ സ്റ്റാലിൻ നേരിട്ടുകൊണ്ടിരിക്കുന്നത്. ഡിഎംകെയുടെ മുന്‍ ഖനനമന്ത്രിയും ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ കെ. പൊന്മുടി നടത്തിയ കോടികളുടെ അഴിമതിക്കെതിരെ അണ്ണാമലൈ രംഗത്തെത്തുകയും ചെയ്തിരുന്നു. 2007 മുതല്‍ 2011 വരെ ഖനന-ധാതു മന്ത്രിയായിരിക്കെ കെ. പൊന്മുടി, പൊതുഖജനാവിന് 28.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് അണ്ണാമലൈ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഇതിനു പിന്നാലെ അടുത്ത തിരിച്ചടിയും സ്റ്റാലിന് ഉണ്ടായിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം ഒ. പി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് തിരിമറി നടത്തിയെന്ന പരാതിയിലാണ് ജസ്റ്റിസ് എസ് എസ് സുന്ദറിന്റെ ഈ നടപടി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. അതേസമയം, മുൻ മുഖ്യമന്ത്രി ഒ പനീർ ശെൽവത്തിന്റെ മകനായ രവീന്ദ്രനാഥിനെ നേരത്തെ AIADMK പുറത്താക്കിയിരുന്നു. രവീന്ദ്രനാഥ് തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ തിരിമറി നടത്തിയെന്നു ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറാണ് ഹർജി നൽകിയത്. വോട്ടർമാർക്ക് പണം നൽകിയെന്നും ആക്ഷേപമുണ്ടായിരുന്നു. ഇവ ശരിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി വിധിച്ചത്. രവീന്ദ്രനാഥിന് അപ്പീൽ നൽകുന്നതിനായി, വിധി നടപ്പാക്കുന്നത് മുപ്പതു ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.
ഇതോടെ അണ്ണാഡിഎംകെയ്ക്കു തമിഴ്‌നാട്ടിലുള്ള ഏക എംപി സ്ഥാനവും നഷ്ടപ്പെട്ടിരിക്കുകയാണ്. അണ്ണാഡിഎംകെ വിമത നേതാവ് ഒ.പനീർസെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 76,319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രവീന്ദ്രനാഥ് വിജയിച്ചിരുന്നു. എന്നാൽ, ഈ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തേനി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടറായ മിലാനിയാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടിനായി എംപി തിരഞ്ഞെടുപ്പ് സമയത്ത് പണം നൽകി, അധികാര ദുർവിനിയോഗം നടത്തി തുടങ്ങിയ ആരോപണങ്ങളാണു ഹർജിയിലുണ്ടായിരുന്നത്. തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. വോട്ടറായ മിലാനിയുടെ ഹർജിയിൽ വാദം പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിജയം റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ് എം.കെ സ്റ്റാലിന് ഉണ്ടായിരിക്കുന്നത്.