ദില്ലി: ഇന്ത്യൻ സിനിമയിലെ അനശ്വര നടന്‍ രാജ് കപൂറിനെക്കുറിച്ചുള്ള ഓര്‍മകളുടെ സമാഹാരം ‘രാജ് കപൂര്‍; ദ മാസ്റ്റര്‍ അറ്റ് വര്‍ക്’ ദില്ലിയിൽ പ്രകാശനം ചെയ്ത് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു.
ഇന്ത്യന്‍ സിനിമയ്ക്ക് രാജ് കപൂര്‍ നല്‍കിയ സംഭാവനകളും ഈയവസരത്തില്‍ അനുസ്മരിക്കപ്പെടുകയുണ്ടായി.
ചടങ്ങിൽ ‘ലോകമെമ്പാടുമുളള സാംസ്‌കാരിക നയതന്ത്രത്തിന്റെ ഇന്ത്യയിലെ ചാലകശക്തിയായിരുന്നു രാജ് കപൂര്‍’ എന്ന് വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു.
”അമ്പതുകളിലും അറുപതുകളിലും ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ മാനവും സ്വത്വവും ദിശയും നല്‍കിയത് രാജ് കപൂറാണ്. വിവേകബുദ്ധിയുള്ള നിര്‍മാതാവ് എന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹം ഹിന്ദി സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ മഹത്വമാര്‍ന്നതാണ്. സമൂഹത്തിലെ യഥാര്‍ഥ അനുഭവങ്ങളും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ജീവിതത്തില്‍ നമുക്കു നല്‍കിയ പാഠങ്ങളായിരുന്നു അവ”- രാജ് കപൂറിനെ അനുസ്മരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.
രാജ് കപൂറിന്റെ മൂത്ത മകന്‍ രണ്‍ധീര്‍ കപൂറും പേരക്കുട്ടി രണ്‍ബീര്‍ കപൂറും പ്രകാശനത്തില്‍ പങ്കെടുത്തു.
രാജ് കപൂറിന്റെ തൊണ്ണൂറ്റിയേഴാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പുസ്തകം തയ്യാറാക്കിയത്. രാജ് കപൂറിന്റെ സംവിധാന സഹായിയും സംവിധായകനുമായ രാഹുല്‍ റവെയ്ല്‍ ആണ് പുസ്തകം രചിച്ചത്.