ജയ്പൂർ: കോൺഗ്രസ് പാർട്ടി പ്രീണനനയങ്ങളുടെ എല്ലാ സീമകളും ലംഘിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വലിയൊരു മാറ്റത്തിന്റെ കാറ്റാണ് ഇപ്പോൾ രാജസ്ഥാനിൽ വീശുന്നതെന്നും, ഇക്കുറി തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പ്രീണനനയങ്ങൾ നടപ്പാക്കുന്നതിൽ രാജസ്ഥാൻ സർക്കാർ വളരെ മുന്നിലാണ്. അങ്ങേയറ്റം വിവേചനപരമായ രീതിയിലാണ് നഷ്ടപരിഹാരങ്ങൾ ഉൾപ്പെടെ നൽകുന്നത്. മതം നോക്കിയാണ് ഈ സർക്കാർ നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത് പോലും. അതുകൊണ്ട് തന്നെ ഈ സർക്കാരിനെ മാറ്റാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിലിരുന്നുവെങ്കിൽ കനയ്യലാലിനെ പോലെയുള്ള നിരപരാധികൾ ഒരിക്കലും കൊല്ലപ്പെടില്ലായിരുന്നു.
കനയ്യലാലിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം കൊടുത്ത സർക്കാർ, മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ട മുസ്ലീങ്ങൾ ഓരോരുത്തർക്കും 20 ലക്ഷം വീതമാണ് നൽകിയതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മുൻ ബിജെപി സർക്കാരിന്റെ ഭരണത്തേയും അശോക് ഗെഹ്ലോട്ട് സർക്കാരിനേയും താരതമ്യം ചെയ്തും അദ്ദേഹം സംസാരിച്ചു. വികസനത്തിന്റെ പാതയിലൂടെ മാത്രമാണ് ബിജെപി സർക്കാർ സഞ്ചരിക്കുന്നത്. ഒരു പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യത്തിൽ ഇവിടുത്തെ കോൺഗ്രസ് നേതാക്കളെ കാണാൻ പോലും ജനങ്ങൾക്ക് സാധിക്കാറില്ല. ബിജെപി വിജയിച്ചാൽ രാജസ്ഥാനിലും മാഫിയ ഭരണത്തെ ബുൾഡോസർ ഉപയോഗിച്ച് ഇല്ലാതാക്കുമെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.