പാരീസ്: റഫാല്‍ യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗ്. ഫ്രാന്‍സിലെ മെരിഗ്നാകിലാണ് അദ്ദേഹം റഫേല്‍ യുദ്ധവിമാനത്തില്‍ പറന്നത്.ഇന്ത്യന്‍ വ്യോമസേനയുടെ 87-ാം വാര്‍ഷിക ദിനമായ ഇന്നലെതെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ മെറിഞ്ഞാക്കിലുള്ള ദസോ ഏവിയേഷന്‍ കേന്ദ്രത്തില്‍ ഇന്ത്യന്‍ പതാകയുടെ പശ്ചാത്തലത്തിലാണ് ആദ്യ റാഫേല്‍ യുദ്ധ വിമാനം ഇന്ത്യയ്‌ക്ക് കൈമാറിയത്. ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ളിയും ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരും പങ്കെടുത്തു,ദസറ ആഘോഷത്തിന്റെ ഭാഗമായ ശസ്‌ത്രപൂജ (ആയുധ പൂജ) നടത്തി വിമാനത്തില്‍ തിലകം ചാര്‍ത്തി പൂക്കളും നാളികേരവും സമര്‍പ്പിച്ച ശേഷമാണ് രാജ്നാഥ് സിംഗ് റാഫേല്‍ വിമാനത്തില്‍ പറന്നത്. ഫ്രഞ്ച് പൈലറ്റാണ് വിമാനം പറത്തിയത്. ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് റാഫേലില്‍ പരിശീലനം ലഭിക്കുന്നതേയുള്ളൂ.
റഫാല്‍ വിമാനം സമയബന്ധിതമായി ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. റഫാല്‍ വിമാനങ്ങളുടെ കടന്നു വരവ് ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നും, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി,ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണത്തിലെ നാഴികക്കല്ലാണ് ഇന്നത്തെ ദിവസമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും റഫാല്‍ യുദ്ധവിമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റാഫേല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേതാണിത്. ഇതുള്‍പ്പെടെ ആദ്യബാച്ചിലെ നാല് പോര്‍വിമാനങ്ങള്‍ അടുത്ത വര്‍ഷം മേയില്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയില്‍ പറന്നെത്തും. 2022 സെപ്‌തംബറോടെ 36 വിമാനങ്ങളും ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലോകത്തെ ഏറ്റവും മികച്ച പോര്‍ വിമാനങ്ങളിലൊന്നാണ് റാഫേൽ, ഇരട്ട എന്‍ജിനും രണ്ട് പൈലറ്റുമാരും ഉൾപ്പെടുന്ന വിമാനത്തിന് വിമാന വാഹിനി കപ്പലില്‍ നിന്നും കരയില്‍ നിന്നും പറക്കാൻ സാധിക്കും ,എല്ലാ യുദ്ധ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കാം,വ്യോമപ്രഹരത്തില്‍ ശത്രു രാജ്യത്തിൻ്റെ യുദ്ധ വിമാനത്തിന് മേലെ പൂര്‍ണ ആധിപത്യം നേടുവാൻ കഴിയുന്ന റാഫേലിന് , ശത്രുരാജ്യത്ത് കടന്നുകയറി ലക്ഷ്യസ്ഥാനം കൃത്യമായി നശിപ്പിക്കാൻ സാധിക്കുന്ന അത്യാധുനിക ലേസർ നിയന്ത്രിത മിസൈലുകളും ഉണ്ട് , ഒന്നിൽ കൂടുതൽ ആണവായുധ മിസൈലുകൾ വഹിക്കുവാൻ ഉള്ള ശേഷി..അങ്ങനെ നീളുന്നു റാഫേലിൻ്റെ സവിശേഷതകൾ
നേരെത്തെ പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജ്നാഥ് റാഫേല്‍ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഞ്ഞാക്കിലേക്ക് പോയത്.
വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയയുടെ പേരിനെ സൂചിപ്പിക്കുന്ന ആര്‍.ബി 001 എന്നാണ് പുതിയ വിമാനത്തിന്റെ നമ്പർ . റാഫേല്‍ കരാര്‍ ഒപ്പിടുന്നതില്‍ ബദൗരിയയുടെ പങ്ക് നിര്‍ണായകമായിരുന്നു
”റാഫേല്‍ എന്ന ഫ്രഞ്ച് വാക്കിന്റെ അര്‍ത്ഥം കൊടുങ്കാറ്റെന്നാണ്. ഈ വിമാനം അത് അന്വര്‍ത്ഥമാക്കും. ഇത് ചരിത്ര നിമിഷമാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമായി. റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും. റാഫേലില്‍ പറന്നത് വലിയ ബഹുമതിയാണ്. വിലമതിക്കാനാവാത്ത അനുഭവമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു