മുംബൈ : ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പങ്കുവെച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. ശിവസേന അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ബാൽ താക്കറെ സംസാരിക്കുന്ന വീഡിയോ ആയിരുന്നു അത്.
പൊതു ഇടങ്ങളിൽ നമാസ് നടത്തുന്നത് നിർത്തലാക്കുമെന്നും ഉച്ചഭാഷിണികൾ പൂർണമായും നീക്കുമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നത് കേൾക്കാം. മഹാരാഷ്‌ട്രയിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ മേയ് 3 വരെ രാജ് താക്കറെ സർക്കാരിന് സമയം നൽകിയിരുന്നു. ഇത് അവസാനിക്കുന്ന ദിവസമാണ് അദ്ദേഹം വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയത്.
മഹാരാഷ്‌ട്രയിൽ ശിവസേന അധികാരത്തിൽ എത്തിയാൽ നടുറോഡിൽ നമാസ് നടത്തുന്നത് നിരോധിക്കുമെന്നാണ് ബാൽ താക്കറെ പറയുന്നത്. മസ്ജിദുകളിലെ ഉച്ചഭാഷിണികളും നീക്കം ചെയ്യും. വികസനത്തിന് മതം ഒരിക്കലും തടസ്സമാവരുത്. വികസനത്തിന് വഴിയിൽ എന്തെങ്കിലും ഹിന്ദു ആചാരങ്ങൾ വന്നാലും തങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പറയുന്നത് കേൾക്കാം.
ഈ വീഡിയോ പങ്കുവെച്ചതിലൂടെ മഹാരാഷ്‌ട്ര സർക്കാരിന് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് രാജ് താക്കറെ നൽകിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് സ്വന്തം അച്ഛന്റെ ആഗ്രഹങ്ങൾ സഫലമാക്കാൻ പോലും സാധിക്കുന്നില്ല എന്നും അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.
അതേമയം മഹാരാഷ്‌ട്ര സർക്കാരിന് അനുവദിച്ച സമയം കഴിഞ്ഞ സാഹചര്യത്തിൽ ഇന്ന് രാവിലെ 5 മണിക്ക് മസ്ജിദുകൾക്ക് സമീപത്ത് നിന്നും എംഎൻസ് പ്രവർത്തകർ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചു.