അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കേ അയോദ്ധ്യ വിമാനത്താവളത്തിൽ നൂറോളം സ്വകാര്യ വിമാനങ്ങൾ ഇറങ്ങുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാദ്ധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അയോദ്ധ്യയിൽ നിന്ന് നാല് മണിക്കൂർ ഡ്രൈവ് ചെയ്യാവുന്ന വാരാണസിയിലെ സ്വകാര്യ ജെറ്റ് പാർക്കിംഗ് സ്ഥലങ്ങളും ഏകദേശം മൂന്ന് മണിക്കൂർ അകലെയുള്ള ഗോരഖ്പൂർ വിമാനത്താവളവും ഇതിനോടകം നിറഞ്ഞതായും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരത്തോടെ അയോദ്ധ്യയിലെത്തും. ക്ഷണിക്കപ്പെട്ട ഏഴായിരം അതിഥികളാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന് നേരിട്ട് സാക്ഷികളാകാൻ എത്തുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം നാളെ നടുക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ജനങ്ങൾക്ക് നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ല. എങ്കിലും പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയം വീക്ഷിക്കാനുള്ള സൗകര്യം രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും വീടുകൾ കേന്ദ്രീകരിച്ചും ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുക്കുകയും ചെയ്യും.
അതെ സമയം അയോദ്ധ്യ നഗരം ഉത്സവ ലഹരിയിലാണ്. ഭക്തർ രാമനാമ മന്ത്രം ഉരുവിട്ടുകൊണ്ട് നിരത്തുകളിലൂടെ നീങ്ങുന്നു. ഹനുമാൻ വേഷധാരികളെ പലയിടത്തും കാണാം. കൊടിതോരണങ്ങൾ കെട്ടി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് തെരുവുകൾ