മുംബൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ ശേഷിക്കെ നഗരത്തിൽ വർഗീയ സംഘർഷം. കാവിക്കൊടികളും ശ്രീരാമന്റെ ചിത്രങ്ങളുമായി വന്ന വാഹനങ്ങളെ ഒരു വിഭാഗം ആക്രമിച്ചു തകർത്തു. അക്രമിസംഘം ഒരു സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതോടെ സ്ഥിതിഗതികൾ വഷളാകുകയായിരുന്നു. 5 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. സ്ഥലത്ത് കർശന നിരീക്ഷണം തുടരുന്നു.
മുംബൈ മീരാറോഡിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷമുണ്ടായത്. ശ്രീരാമ ജയാഘോഷം മുഴക്കി വന്ന മൂന്ന് നാല് വാഹനങ്ങൾ അടങ്ങിയ സംഘത്തെ നയാ നഗറിൽ മറ്റൊരു വിഭാഗം തടയുകയും വാദപ്രതിവാദങ്ങൾക്കിടെ വാഹനങ്ങൾ ആക്രമിക്കപ്പെടുകയുമായിരുന്നെന്ന് മുംബൈ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വ്യക്തമാക്കി. സ്ഥിതിഗതികൾ മോശമായതോടെ പോലീസ് സ്ഥലത്തെത്തുകയും 5 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. സ്ഥലത്ത് പോലീസ് ഫ്ലാഗ് മാർച്ച് നടത്തി. ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.