Monday, May 6, 2024
spot_img

കര്‍ക്കടകത്തിലെ ദുഃസ്ഥിതികള്‍ നീക്കി മനസിന് ശക്തി പകരാനുള്ള വഴി; രാമായണ മാസാചരണത്തെ കുറിച്ചറിയാം

തിരുവനന്തപുരം: അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്.

കര്‍ക്കടകത്തിലെ ദുഃസ്ഥിതികള്‍ നീക്കി മനസിന് ശക്തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. പണ്ട് പഞ്ഞമാസമായിട്ടായിരുന്നു ഈ മാസം അറിയപ്പെട്ടിരുന്നത്.

എന്നാല്‍ അതിനും ഉപരിയായി ഇത് ഭഗവതി മാസം ആണ്. എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്ന മാസം. എല്ലാ ഹിന്ദു ഭവനങ്ങളിലും ഗൃഹനാഥനോ ഗൃഹനാഥയോ വിളക്ക് കത്തിച്ച്‌ വച്ച്‌ രാമായണം പാരായണം ചെയ്യും. രാമകഥ അത്യന്തം ദുഃഖം നിറഞ്ഞതാണ്. രാമായണം വായിക്കുമ്ബോള്‍ അതിലെ ശോകഭാവം നാം ഉള്‍ക്കൊള്ളുകയാണ്.

അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടി വന്നു. അതിന് മുന്നില്‍ നാം സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്ത് പ്രസക്തി? ഈ ചിന്തതന്നെ നമുക്ക് ആത്മബലം നല്‍കുന്ന ഒന്നാണ്. മനുഷ്യ മനസുകള്‍ക്കുള്ളില്‍ കുടികൊള്ളുന്ന തേജോരൂപത്തെ ഒന്നുകൂടി ജ്വലിപ്പിക്കുന്ന ശക്തിചൈതന്യമാണ് രാമായണം.

കര്‍ക്കിടകം ഒന്നിന് രാവിലെ കുളിച്ച്‌ ശുദ്ധമായി, ദീപം തെളിയിച്ച്‌ രാമായണം തൊട്ട് വന്ദിച്ച്‌ വായന തുടങ്ങുന്നു. കര്‍ക്കിടക മാസം അവസാനിക്കുമ്ബോള്‍ രാമായണം വായിച്ച്‌ തീര്‍ക്കണമെന്നാണ് സങ്കല്‍പം. ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്നു സന്ധ്യകളിലും രാമായണം വായിക്കാന്‍ പാടില്ലയെന്നാണ് വിശ്വാസം.

കര്‍ക്കിടക മാസത്തില്‍ മുഴുവന്‍ ദിവസവും രാമായണ പാരായണത്തിന് കഴിയാത്തവര്‍ ഒറ്റ ദിവസം കൊണ്ടോ, മൂന്ന ദിവസം കൊണ്ടോ, അഞ്ച് ദിവസം കൊണ്ടോ അല്ലെങ്കില്‍ ഏഴ് ദിവസം കൊണ്ടോ രാമായണം പാരായണം ചെയ്ത് തീര്‍ക്കേണ്ടതാണ്. 11 പേരുള്ള അതായത് ശ്രീരാമന്‍, സീത, വസിഷ്ഠന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍, ഹനുമാന്‍, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരന്‍, നാരദന്‍ എന്നിവരുള്‍പെട്ട ശ്രീരാമ പട്ടാഭിഷേക ചിത്രത്തിന്റെ മുന്നില്‍ വടക്കോട്ട് തിരിഞ്ഞിരുന്നു രാമായണ പാരായണം ചെയ്യുന്നത് ഉത്തമമാണ്.

Related Articles

Latest Articles