പാലക്കാട് : പ്രേതബാധയൊഴിപ്പിക്കാനെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച (Rape Case) മുസ്സലിയാർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. തടവിന് പുറമേ അര ലക്ഷം രൂപ പിഴയൊടുക്കാനും കോടതി നിർദ്ദേശിച്ചു. പട്ടാമ്പി സ്വദേശി അബൂതാഹിർ മുസ്സലിയാർക്ക് ആണ് കോടതി ശിക്ഷ വിധിച്ചത്. 2017 ലായിരുന്നു ഇയാൾ കോയമ്പത്തൂർ ഉക്കടം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. ശരീരത്തിൽ ബാധയുണ്ടെന്നും, ഇത് ഒഴിപ്പിക്കാമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. കേസിൽ ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി സെയ്തലവിയാണ് ശിക്ഷ വിധിച്ചത്.
എന്നാൽ സംഭവം നടക്കുമ്പോൾ 21 വയസ്സുമാത്രമായിരുന്നു യുവതിയുടെ പ്രായം.സ്ഥിരമായി തലവേദനയും ശരീരവേദനയും അനുഭവപ്പെട്ടിരുന്ന യുവതിയെ ബന്ധുക്കൾ ചേർന്നാണ് പട്ടാമ്പിയിൽ എത്തിച്ചത്. ശരീരത്തിലെ ബാധയാണ് വേദനകൾക്ക് കാരണം എന്നായിരുന്നു ഇവരുടെ വിശ്വാസം. രണ്ട് ദിവസത്തെ ചടങ്ങുകൾക്ക് ശേഷം ബാധയൊഴിപ്പിക്കാൻ തന്റെ വീട്ടിലേക്ക് വരണമെന്ന് അബൂതാഹിർ മുസ്സലിയാർ യുവതിയോട് നിർദ്ദേശിച്ചു. ഇതുപ്രകാരം വീട്ടിലെത്തിയ യുവതിയെ ഇയാൾ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.