കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് എൽഎൽബി വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ (Mofiya Suicide) ചെയ്ത സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ യൂസുഫ്, അമ്മ റുഖിയ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചയോടെയാണ് ഇവരെ പിടികൂടിയത്.
കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ മൂവരും. ഇവിടെ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്പ് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി.
ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍ ഒരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല. പരാതികള്‍ പല സ്റ്റേഷനുകള്‍ക്ക് കൈമാറി വീട്ടുകാരെ വട്ടം കറക്കുകയാണ് പോലീസ് ചെയ്തതെന്നാണ് ആക്ഷേപം. അതേസമയം ഭര്‍ത്താവ് സുഹൈലിനും പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ ഉന്നയിക്കുന്നത്. മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്‍റെ വീട്ടില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്ന് അച്ഛൻ ദില്‍ഷാദ് കെ സലീം പറയുന്നു. ശരീരം മുഴുവന്‍ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈൽ മോഫിയയെ മര്‍ദ്ദിച്ചു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു. ഇത് മോഫിയയെ മാനസികമായി തകര്‍ത്തിയെന്നും സലീം ഒരു മാധ്യമത്തോട് പറഞ്ഞു.
എന്നാൽ ഭര്‍ത്താവിനും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആത്മത്യാക്കുറിപ്പ് എഴുതി വച്ചാണ് മോഫിയ ജീവനൊടുക്കിയത്. സിഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയെന്നും സിഐക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അടക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്നും ആലുവ റൂറല്‍ എസ് പി കാര്‍ത്തിക്ക് അറിയിച്ചിട്ടുണ്ട്.