ബംഗളൂരു: മഹാരാഷ്ട്രയിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോകുന്ന അധോലോക കുറ്റവാളി രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏർപ്പെടുത്തണമെന്ന് മുംബൈ പൊലീസിനു നിർദേശം നൽകി കർണാടക ഹൈക്കോടതി. തന്നെ 10 ദിവസത്തേക്ക് മുംബൈ പോലീസിന്റെ കസ്റ്റഡിയിൽ വിട്ട നടപടി ചോദ്യം ചെയ്തുകൊണ്ട് രവി പൂജാരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ പോലീസിനു കൈമാറുന്നത് ജീവനു ഭീഷണിയായേക്കുമെന്ന് രവി പൂജാരിയുടെ അഭിഭാഷകൻ വാദിച്ചു. മാത്രമല്ല, മഹാരാഷ്ട്ര പോലീസ് ബംഗളൂരുവിലെത്തി അന്വേഷണം നടത്തുന്നതായിരിക്കും ഉചിതമെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
എന്നാൽ, ഈ ആവശ്യങ്ങൾ നിരസിച്ച കോടതി, മുംബൈയിലേക്ക് രവി പൂജാരിയെ കൊണ്ടുപോകുന്നെങ്കിൽ എല്ലാ സുരക്ഷയും ഉറപ്പാക്കണമെന്നും 10 ദിവസത്തിനു ശേഷം തിരിച്ചെത്തിക്കണമെന്നും നിർദേശിച്ചു.