ദില്ലി: പണപ്പെരുപ്പം നിയന്ത്രിച്ച് നിർത്തുന്നതിൽ ജാഗ്രത തുടരുമെന്ന് വ്യക്തമാക്കി റിസർവ്വ് ബാങ്ക്. മൂന്നു ദിവസമായി തുടരുന്ന വായ്‌പ്പാ നയ അവലോകന സമിതി യോഗത്തിനു ശേഷം റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റ് വർദ്ധനവ് വരുത്തിയതായി റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്താ ദാസ്. ഇതോടെ റിപ്പോ നിരക്ക് 06.05 ശതമാനമായി ഉയരും. റിവേഴ്‌സ് റിപ്പോ അടക്കം മറ്റെല്ലാ നിരക്കുകളും മാറ്റമില്ലാതെ തുടരും. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.8ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
മൂന്നുതവണയായി 0.50ശതമാനം വീതം റിപ്പോ ഉയര്‍ത്തിയതിനുശേഷം ഡിസംബറില്‍ 0.35 ബേസിസില്‍ പോയന്റില്‍ വര്‍ധന ഒതുക്കിയിരുന്നു. ഇതോടെ മെയ് മാസത്തിനുശേഷം ഇതുവരെയുള്ള റിപ്പോ നിരക്കിലെ വര്‍ധന 2.50ശതമാനമാണ്. ആഗോളതലത്തില്‍ അസ്ഥിരത നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായ നിലയിലാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എങ്കിലും ജാഗ്രത തുടരും. ആഗോളതലത്തില്‍ പണപ്പെരുപ്പം കുറഞ്ഞുവരികയാണ്. നാലാം പാദത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 5.7ശതമാനമാകുമെന്നാണ് അനുമാനം. 2024 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.3ശതമാനത്തില്‍ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.