ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വെട്ടി കൊലപ്പെടുത്തിയ കേസിലുൾപ്പെട്ട പ്രധാന പ്രതികളുൾപ്പെടുന്ന 12 അംഗ സംഘം സംസ്ഥാനം വിട്ടതായി സൂചന. പ്രതികൾ സംസ്ഥാനം വിട്ടതായി എ ഡി ജി പി വിജയ് സാഖറെ തന്നെ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിട്ടുണ്ട്. പ്രതികളെ പിടിക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച പറ്റിയതായി വിമർശനം ഉയരുന്നുണ്ട്. അതിനിടയിലാണ് പ്രതികൾ സംസ്ഥാനം വിട്ടതായ വാർത്തകൾ പോലീസ് ഉന്നത ഉദ്യോഗസ്ഥർ തന്നെ പുറത്തുവിടുന്നത്.
ഈ മാസം 19 നാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ ഒരു സംഘം SDPI അക്രമികൾ അദ്ദേഹത്തിന്റെ വീട്ടിൽ ഇരച്ചു കയറി കുടുംബാംഗങ്ങളുടെ മുന്നിൽ വെട്ടി കൊലപ്പെടുത്തിയത്. സംഘർഷാവസ്ഥയെ തുടർന്ന് പ്രദേശം പോലീസ് വലയത്തിലായിട്ടും കൊലപാതകം തടയുന്നതിന് കഴിയാത്തത് ഇന്റലിജൻസ് വീഴ്ചയാണെന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോൾ പ്രതികൾ സംസ്ഥാനം വിടുക കൂടി ചെയ്തത് പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ സഹായം പ്രതികൾക്ക് ലഭിക്കുന്നുണ്ടോ എന്നതും സംസ്ഥാനത്ത് ചർച്ചയാകുന്ന വിഷയമാണ്.